Sunday, December 5, 2010

മോഹഭ്രമങ്ങള്‍

മോഹഭ്രമങ്ങള്‍
ലീല എം ചന്ദ്രന്‍

മണിനാലടിച്ചല്ലൊ
പടി വാതിക്കല്‍ച്ചെന്നു
സ്കൂള്‍ബസ്സു വരുന്നതും
കാത്തു നില്‍ക്കയായി ഞാന്‍,
കൃത്യമായിരുപതു
മിനിറ്റേ വേണ്ടൂ, ഇന്ന്
ബസ്സില്ല,
ഇരുപത്തിമൂന്നു മിനിറ്റായിതാ..

ഉത്‌കണ്ഠ പെരുകുന്നു
നയനം തുടിക്കുന്നു
ദുശ്ചിന്ത ഹൃദന്തത്തിന്‍

ചലനം തെറ്റിക്കുന്നു

നിത്യവും ദുരന്തത്തിന്‍
വാര്‍ത്തയേ കേള്‍ക്കാനുള്ളു
റോഡിലും റെയിലിലും
വ്യോമ പാതയില്‍പ്പോലും.

പ്രാര്‍ഥനാഗീതങ്ങളെന്‍
ഹൃത്തില്‍ നിന്നുയരുന്നു
അര്‍പ്പിതമാകുന്നെല്ലാം
വിശ്വ നിയന്തിതാവില്‍.

ക്ലോക്കിലേക്കൊരു വട്ടം
കൂടി നോക്കുവാന്‍ പേടി,
എന്തിനിത്ര വേഗത്തില്‍
സൂചികള്‍ കറങ്ങുന്നു?!
ഉത്‌കണ്ഠ പ്പിശാചിനെ
തുരത്തിയിതാ ബസ്സി-
ന്നിരമ്പം, മനം തുള്ളി 'യീശ്വരാ...എത്തിപ്പോയി..!'

മുതുകില്‍ കനം തൂങ്ങും
സ്കൂള്‍ബാഗും പേറി
ബസ്സിന്‍ പടികളിറങ്ങുന്നു
പാടുപെട്ടെന്നോമന.

ഓടിച്ചെന്നാ ഭാരമ
തേറ്റു വാങ്ങി,യാകുലം
തളര്‍ന്നൊരാ തൂമുഖം
ആര്‍ദ്രമായ്ത്തഴുകി,യാ-
കൈ പിടിച്ചകത്തേയ്ക്ക,
ങ്ങാനയിക്കവെ,യവള്‍
പതിവായ്‌ ചൊല്ലും കൊച്ചു
വാര്‍ത്തയ്ക്കായ്‌ ചെവിയോര്‍ത്തു.

'ചായതാ വിശക്കുന്നു,'
'സായിദ ചീത്തക്കുട്ടി,
കണക്കു ചെയ്തില്ലവള്‍
കണക്കിന്നടി കിട്ടി'
'അപ്പു ഇന്നൊരു പുത്തന്‍ കുപ്പായമിട്ടു,അച്ഛന്‍,
പട്ടാളക്കാരന്‍,കൊടുത്തയച്ചതാണു പോലും'
'പട്ടാളക്കാര്‍ക്കിങ്ങനെ
കിട്ടുമോ കുപ്പായങ്ങള്‍?'
സംശയം തീര്‍ക്കാന്‍ ചോദ്യ-
മെന്റെ നേര്‍ക്കയക്കുന്നു.

'ഇംഗ്ലീഷു ടീച്ചര്‍ വെരി
ഗുഡെന്നെഴുതി നോട്ടില്‍,
ഹോം വര്‍ക്കുണ്ടേറെച്ചെയ്യാന്‍
ഹെല്‍പു ചെയ്യണമമ്മ'

ഇങ്ങനെ പ്രവഹിക്കു
മക്കിളിക്കൊഞ്ചല്‍,പക്ഷെ,-
യിന്നെന്തോ.. ചാരുമുഖം
മ്ലാനമായ്ത്തന്നെ കാണ്മൂ...!!?

കുടിച്ചതില്ല ചായ,കളിക്കാനോടിയില്ല,
ഹോംവര്‍ക്കു ചെയ്യാന്‍ തെല്ലുമുത്സാഹം കാണിച്ചീല,

ആഫീസില്‍ നിന്നുമച്ഛനെത്തുവാന്‍ വൈകീടുകില്‍
ചോദ്യശരങ്ങളെയ്യും പൊന്നുമകളിന്നച്ഛന്‍
വന്നതും വിളിച്ചതും അറിയാത്തതു പോലെ-
യലസം തന്‍ ചിന്തയില്‍ മുഴുകി നടക്കുന്നു..

'വയറ്റില്‍ സുഖമില്ലെ?
തല വേദനിക്കുന്നോ?
പനിക്കുന്നുണ്ടോ? ക്ലാസ്സില്‍-
കുഴപ്പം..? പറയു നീ '

'ഒന്നുമില്ലെ'ന്നു വീണ്ടും ചൊല്ലിയെന്‍ തങ്കം മുഖം
തിരിച്ചു നട'ന്നച്ഛന്റമ്മണി'ക്കെന്താണാവോ?

സാരമില്ലെന്നു ചൊല്ലി
സന്ത്വനിപ്പിച്ചു പ്രിയന്‍
'നാളെ രാവിലെ പോയി
ചെക്കപ്പു നടത്തീടാം'
* * * *** ***
രാത്രിയേറെയായ്‌ നിദ്ര പൂകിയിട്ടില്ലാ മകള്‍,
ആര്‍ദ്രമെന്‍ ഹൃദന്തത്തിന്‍ നോവുകളുച്ചസ്ഥമായ്‌,
നേര്‍ത്തൊരു കൂര്‍ക്കം വലി,അച്ഛനുറങ്ങി-
യെന്നാലക്കരം കവചമായ്‌ മകളെ പൊതിയുന്നു.

തൊട്ടൂ വിളിച്ചു മാറില്‍
ചേര്‍ത്തണ,ച്ചരുമയോ-
ടോതി'യെന്റെ പൊന്മണീ
പറയൂ വിഷമങ്ങള്‍'

ഏറെ നിര്‍ബന്ധത്തിന്നും സാമവചസ്സുകള്‍ക്കും
ശേഷ,മെന്മുത്തിന്‍ വാക്കു-കേട്ടു ഞാന്‍ ഞടുങ്ങിപ്പോയ്‌.

'അച്ഛനും പോണം ഗള്‍ഫില്‍,
അടുത്തവര്‍ഷം ലീവില്‍-
വരുമ്പോള്‍ 'എയറോഡ്രോ'മില്‍
കൂട്ടുവാന്‍ നാമും പോണം.

ഒത്തിരി ഫോറിന്‍ സാരി,കുപ്പായം, പെര്‍ഫ്യൂം,പെന്‍സില്‍
പുസ്തക സഞ്ചി, സ്വര്‍ണബിസ്കറ്റും വീസിയാറും
നിറച്ച സ്യൂട്ട്‌ കേസുകള്‍ അംബാസിഡറിന്‍ ടോപ്പില്‍
കെട്ടി വച്ചിവിടേയ്ക്കു പോരണം നമുക്കൊപ്പം,

പിറ്റേന്നു സ്കൂളില്‍ കൊണ്ടു-
പോകണം ഫോറിന്‍ ടോഫീസ്‌
കൂട്ടുകാര്‍ക്കൊക്കെ മൂന്നും
രണ്ടുമായ്‌ കൊടുക്കണം.

സൈബുവിന്റുപ്പക്കെന്താകൊമ്പുണ്ടോ ?എന്റച്ഛനും
ഗള്‍ഫിലാ, ണവളുടെയഹങ്കാരം തീര്‍ക്കണം'

കൂടുതല്‍ കേള്‍ക്കാന്‍ വയ്യ, മകളെ നിന്‍ കുരുന്നു
മനസ്സും മോഹിപ്പിക്കും ഭ്രമങ്ങള്‍ക്കടിപ്പെട്ടോ..?!

അക്കരപ്പച്ചയെന്ന വിഭ്രമത്തുരുത്തില്‍ നി-
ന്നെപ്പോഴീ യാഥാര്‍ഥ്യത്തിന്‍ തൂമുഖം ദര്‍ശിക്കും നീ!

മകളേ മനസ്സോടെ കേള്‍ക്കുകെന്‍ വചനങ്ങള്‍
സൈബുവിനില്ലാത്തതാം നമ്മള്‍തന്‍ സൗഭാഗ്യങ്ങള്‍..

അച്ഛനുണ്ടൊരു ജോലി,
നമ്മളെ പുലര്‍ത്തുവാന്‍
കൊച്ചു കണ്മണി,നിന്റെ-
യിച്ഛകള്‍ സാധിക്കുവാന്‍,

അച്ഛനോടൊപ്പം നിത്യം സദ്യയുണ്ണുവാന്‍,ഭയ-
മൊട്ടുമില്ലാതെ രാവില്‍ നിദ്രയെപ്പുണരുവാന്‍...

അച്ഛന്റെയുരുളയ്ക്കായ്‌
ചോരിവായ്‌ തുറക്കുവാന്‍
അച്ഛന്റെവാക്കു കേട്ട്‌-
ചിരിച്ചുല്ലസിക്കുവാന്‍,

അച്ഛനാഫീസില്‍പ്പോകെ മുത്തമേകുവാന്‍,തിരി-
ച്ചെത്തവെ ചോക്ലേറ്റിന്നായ്‌ പടിക്കല്‍ കാത്തീടുവാന്‍,

അച്ഛന്റെ കൈയില്‍ത്തൂങ്ങി
അമ്പലത്തില്‍,ബസാറില്‍,
അഞ്ചുവാന്റി തന്‍ വീട്ടില്‍
അമ്മയേം കൂട്ടിപ്പോകാ-
നൊക്കുമോ.,അച്ഛന്‍ ഗള്‍ഫില്‍പ്പോകുകില്‍? നമ്മള്‍ തനി-
ച്ചെത്ര നാള്‍..?[ഒരു തേങ്ങല്‍ എന്നുള്ളില്‍ തുളുമ്പിയോ...?]

ഒത്തിരിപ്പണം വേണ്ട ഇത്തിരി സുഖം, സ്വസ്ഥം,
കിട്ടുവാനച്ഛന്‍ നമ്മോടൊപ്പമുണ്ടായീടണം.

ഒന്നു നീയോര്‍മ്മിക്കുക സൈബുവിന്നാഡമ്പരം
ദിനങ്ങള്‍ മാത്രം, പിന്നീടെത്ര നാള്‍ കഴിയണം?

നമ്മള്‍ തന്‍ സൗഭാഗ്യങ്ങള്‍ നിത്യമായ്‌ നില നില്‍ക്കാന്‍
പൊന്നു മോള്‍ ദൈവത്തോട്‌ നിത്യവും പ്രാര്‍ഥിക്കണം.

ഒട്ടു ഞാന്‍ നിര്‍ത്തീ തേങ്ങല്‍ കേട്ടുവോ? സത്യം, മുഖം
പൊത്തിയെന്‍ കുരുന്നിതാ വിതുമ്പിക്കരയുന്നു.

'അച്ഛനു ദേഷ്യമക്വോ...?
ഞാന്‍ ചുമ്മാ...'വീണ്ടും തേങ്ങല്‍
എന്തു പറയാന്‍..?ശബ്ദ-
മടഞ്ഞേനൊരു മാത്ര..!

പെട്ടെന്നു കേട്ടു സ്നേഹസാന്ദ്രമാം സ്വരം 'കണ്ണേ,
ഉറങ്ങൂ മിഴി പൂട്ടി,അച്ഛനുണ്ടരികത്ത്‌'.'

പിടഞ്ഞാള്‍ തിരിഞ്ഞാള്‍ പി-
ന്നച്ഛന്റെമാറില്‍ മുഖ-
മൊളിപ്പിച്ചൊരു മന്ത്രം
കേട്ടു ഞാന്‍ 'പൊന്നിന്റച്ഛാ...'!!

കരളില്‍ കുളിര്‍ വര്‍ഷം, കണ്ണുകള്‍ തുളുമ്പുന്നു
കരങ്ങള്‍ നെഞ്ചില്‍ച്ചേര്‍ന്നു ,കരുണേശ്വരാ..സ്വസ്തി...!!!

Sunday, November 14, 2010

മകനോട്

മകനോട്

ലീല എം ചന്ദ്രന്‍

മകനെ,നിന്മഴുവിന്‍ മുനതേഞ്ഞുവോ?വീണ്ടു-
മരിയുക മടിയാതെ നിന്നമ്മതന്‍ ഗളം.

പ്രിയതരമച്ഛന്റെയാജ്ഞനിറവേറ്റുക
വരമായ് പുനര്‍ജ്ജന്മമേകാതിരിക്കുക.

അച്ഛന്റെ മകനായി നീ കേമനാകുക,
അമ്മയ്ക്ക് വേണ്ടിയാ മഴു മൂര്‍ച്ച കൂട്ടുക.

പലവട്ടംശിക്ഷയായ്‌ മരണം ലഭിക്കിലും
പുനര്‍ജ്ജന്മശിക്ഷയിതു തുടരെലഭിക്കയാല്‍,

മമനെഞ്ചില്‍നിത്യം ജ്വലിക്കുമീയഗ്നിയിനി
ഒരുനാളുമണയില്ല,തനയാ നിനയ്ക്കുക.

രേവാനദിയുടെയോളങ്ങളില്‍ പ്രേമ-
ലോലരാമിണകളെകണ്ടൊരാവേളയില്‍,

എന്‍ നഷ്ട സ്വപ്നത്തിന്നാഴങ്ങളോര്‍ത്ത് ഞാന്‍
ഗദ്ഗദകണ്ഠയായ്‌ നിശ്ചലം നിന്നു പോയ്‌ ;

ഓര്‍മ്മയെപ്പോലും കുളിരണിയിച്ചൊരാ
ദര്‍ശന സൗഖ്യത്തിലാണ്ടുപോയെന്‍ മനം.

അന്തരാത്മാവിലെ ചിന്തയും പാര്‍ക്കുവാന്‍
പ്രാപ്തനാം താപസ ശ്രേഷ്ഠന്‍ വിധിച്ചുടന്‍,

മനസ്സാലെ ചെയ്തൊരീ പാപ കര്‍മ്മത്തിനു
ശിക്ഷയാ,'യിവളെ വധിക്കെ'ന്നു നിര്‍ദ്ദയം.


അമ്മയെ കൊല്ലുവാനാകാതെ സോദരര്‍
നമ്ര ശിരസ്കരായ്‌ ശാപങ്ങളേല്‍ക്കവേ,

നിന്‍ വെണ്മഴു ചെന്നിണം നുകര്‍ന്നു ,നിന്റെ
ധീരകര്‍മ്മത്തിലോ താതനും പ്രീതനായ്‌.


അവിടെയാച്ചരിതത്തിന്നന്ത്യമായീടുവാന്‍
അരുതെന്നു മകനേ നീ എന്തേ നിനച്ചുപോയ്‌?

മതിയായി മതിയായി മതികെട്ട ജീവിതം
മടിയാതെയിനിയും നീ അരിയുക മല്‍ഗ്ഗളം.

അറിയാമെനിക്കില്ല മോക്ഷമിനിയൊരുനാളും
പുനരുയിരേകാന്‍ നിന്‍ താതനുണ്ടോര്‍ക്കുക,



ആരുനിന്നച്ഛന്‍..!മഹാ താപസന്‍ ...!നൂറു -
നൂറു യാഗങ്ങള്‍ക്കുമന്ത്രം ജപിച്ചവന്‍,

എരിയും ഹോമാഗ്നിയില്‍ ഇന്നോളമര്‍പ്പിച്ച
ഹവ്യ നിക്ഷേപത്തിന്‍ ശക്തിയാര്‍ജ്ജിച്ചവന്‍.

നീയുമറിയുന്നതല്ലേ, കുമാരകാ
ധീര പാരമ്പര്യ കേള്‍വികള്‍! ശക്തികള്‍..!

തീക്ഷ്ണമാം നോട്ടത്താല്‍ ഗര്‍ഭം നിറപ്പവര്‍,
തീയില്‍ നിന്നും പുതു സൃഷ്ടി നടത്തുവോര്‍,

നൈവേദ്യച്ചോറില്‍ നിന്നമ്മയ്ക്കും പുത്രിക്കും,
ഒപ്പമായ്‌ സന്താന സൗഖ്യം കൊടുക്കുവോര്‍,

(ബന്ധങ്ങളെങ്ങനെ ചൊല്ലേണം?മാതുല-
നെന്നോ,നിരൂപിക്കില്‍ സോദരനാണവന്‍ )

സൃഷ്ടി സംഹാരങ്ങള്‍ കൈക്കുള്ളിലാക്കിയോര്‍
ഓര്‍ക്കുനീ,യെന്തെന്തു ധീര ചരിതങ്ങള്‍..!


എങ്കിലുമൊന്നു നീ കേള്‍ക്കണം പുത്രാ,
നിന്നമ്മതന്‍ വാക്കുകള്‍ നീഗ്രഹിച്ചീടണം,

കേവലയാമൊരു സ്ത്രീ ഞാ-നെനിക്കില്ല
വരദാനശക്തിയും ശാപാധീശത്വവും,

കല്‍പനാശേഷിയുമില്ലെനിക്കേതും
നിന്നച്ഛന്റെ സേവയ്ക്കായ്‌ ജീവിതം നീക്കിയോള്‍,

ആ തപശക്തി തെളിയിക്കുവാന്‍ വെറും
പാത്രമായ്ത്തീര്‍ന്നവള്‍,തീര്‍ത്തും നിരാശ്രയ.


കാലം മനസ്സില്‍ നല്‍കാമനാ വാജിതന്‍
അങ്കുശം പൊട്ടിച്ച നാളു ഞാനോര്‍ക്കുന്നു,

ദേഹം പുതു പുത്തന്‍ പുളകാങ്കുരങ്ങള്‍ക്കു-
വേദിക തീര്‍ത്തതും ആടിത്തിമിര്‍ത്തതും,

നീള്‍മിഴിത്തുമ്പിലായ്‌ സ്വപ്നം വിരിഞ്ഞതും,
ചെം നിണമാര്‍ന്നു കപോലം തുടുത്തതും,

പേരറിയാത്തൊരനുഭൂതി എന്‍ സിരാ-
തന്തുവില്‍ അഗ്നിയായാളിപ്പടര്‍ന്നതും,

എന്നും നിറനിലാവെന്നു നിനച്ചതും,
ഓര്‍മ്മയില്‍ തേന്മഴ തൂകയാണിപ്പോഴും.


അന്നെന്നെക്കണ്ടു നിന്നച്ഛന്‍ തപോധനന്‍..!
കണ്ടതില്ലന്നും ഞാന്‍, ആ തേജോ രൂപനെ...

എങ്കിലുമെന്‍ പ്രിയ താതന്റെയാജ്ഞയാല്‍,
ആ മഹാ താപസ ഹസ്തം പിടിച്ചു ഞാന്‍;

സുന്ദര സങ്കല്‍പ സ്വപ്നങ്ങള്‍ തുന്നിയ
മന്ദാര ശയ്യ പ്രിയനായൊരുക്കി ഞാന്‍.

മകനേ നീയറിയുക
,ന്നെല്ലാക്കിനാക്കളും
വെറുതെയായ്‌ മനമൊരുകല്ലായുറഞ്ഞുപോയ്‌...!


മൃദുല ഭാവങ്ങള്‍ തപം ചെയ്തുറക്കിയ
മുനിയുടെ ഭാര്യ ഞാന്‍,അല്ല, പരിചാരിക,

അഗ്നിഹോത്രങ്ങള്‍ക്കു പാതിയായ്‌ മാറുവാന്‍,
ഹോമദ്രവ്യങ്ങള്‍ ഒരുക്കി വച്ചീടുവാന്‍,

കല്‍പന കേള്‍ക്കുവാന്‍ മാത്രമായ്‌,യൂപത്തില്‍
ബന്ധിതമായെന്റെയീ ശപ്ത ജീവിതം.

സ്നേഹഭാവങ്ങളും,ഭോഗ സൗഖ്യങ്ങളു,
മേതുമെനിക്ക്‌ മരീചിക മാത്രമായ്‌.

എങ്കിലുമെന്‍ ഗര്‍ഭ പാത്രം നിനക്കും, നി-
ന്നഗ്രജന്മാര്‍ക്കും പിറവിതന്‍ ഗേഹമായ്‌,

എല്ലാം നിന്നച്ഛന്റെ താപസപ്രാഭവം,
പാരമ്പര്യത്തിന്റെ തനതാമാവര്‍ത്തനം.



മകനേ, നിനക്കുമതറിയില്ലപെണ്ണിന്റെ
മനവും, മാതൃത്വത്തിന്‍ മഹനീയ ഭാവവും.

അച്ഛനോതിത്തന്ന വിജ്ഞാന വീഥിയില്‍
നീയറിഞ്ഞീടാത്ത നഗ്ന യാഥാര്‍ഥ്യങ്ങള്‍..

രേവാനദിതന്‍ പുളിനവുമെന്നന്തര്‍ദ്ദാഹവും
മോഹവും കണ്ടു തുടിച്ചെന്നാല്‍,

അറിയുക മകനേ നീ,യെല്ലാമറിയുമെ-
ന്നകമേ നിനയ്ക്കുന്ന നിന്‍ പ്രിയ താതനോ,

അറിഞ്ഞി,ല്ലറിയാന്‍ ശ്രമിച്ചി,ല്ലൊരിക്കലും
അബലയാമീ,യമ്മ തന്നാത്മ നൊമ്പരം.

നീറുമീ നോവിന്റെ ജ്വാലതന്‍ ചൂടില്‍നിന്‍
താ
തന്റെ യാഗാഗ്നി കേവലം ...,നിഷ്പ്രഭം...!!



അരുമയാം മോഹങ്ങളായോഗ ശക്തിയാല്‍
അപമാനിതം,വ്യര്‍ഥം യൗവനമെങ്കിലും,

ശാപ വചസ്സുമായ്‌ നിന്നച്ഛനെന്‍ നേര്‍ക്കു-
ക്രുദ്ധനായെന്നുമാ തൃക്കണ്‍ മിഴിക്കിലും,

മകനേ,യിതെന്നാത്മ വചനം പിഴയൊന്നും
പ്രിയനെ മറന്നു ഞാന്‍ ചെയ്തില്ല നിശ്ചയം..!



മതിയായി മതിയായി മതികെട്ട ജീവിതം
മഴു വീശിയെന്‍ തല കൊയ്തു നീ മാറ്റുക.

അതിനു മുമ്പെന്നന്ത്യ മോഹം ശ്രവിക്കുക,
അതു പൂര്‍ത്തിയാക്കുവാന്‍ നീ ശ്രമം ചെയ്യുക

മനസ്സോടെ നിന്നെ പ്രസവിക്കുവാന്‍ വീണ്ടും
എന്‍ ഗര്‍ഭ പാത്രത്തില്‍ നീയവതരിക്കുക,

എന്‍ മുലപ്പാലിലൂടെന്നെ നീയറിയുക,
എന്‍ മടിത്തട്ടിന്നലങ്കാരമാകുക,

പുനര്‍ജ്ജന്മമെങ്കിലും തീരാത്തൊരാശയെ-
ന്നപഹസിച്ചെന്നെ നീ നീറ്റാതിരിക്കുക,

മരണം ലഭിക്കിലുമിന്നുമാ മുനിവര്യന്‍
മൃത സഞ്ജീവനി മന്ത്രമോതുന്നതോര്‍ക്കുക

നിത്യമായ് മൃത്യുവും നല്‍കാന്‍ മടിക്കും നിന്‍
താതന്റെവാശി നീ ശീതീകരിക്കുക;

ഇവിടെ നീയച്ഛനേക്കാള്‍ കേമനാകുക
അമ്മതന്‍ മകനായി കര്‍മ്മങ്ങള്‍ ചെയ്യുക;

നിന്‍ തപ ശക്തി സ്വരുക്കൂട്ടി വയ്ക്കുക;
മഴുവിന്റെ വായ്ത്തല രാകി മിനുക്കുക;

ഇനിയും പിഴക്കാതിരിക്കാന്‍,പുനര്‍ജ്ജന്
ശിക്ഷാവിധിയെനിക്കേകാതിരിക്കുവാന്‍;

നിന്‍ മഴു പൊക്കി നീയാഞ്ഞാഞ്ഞു വീശുക;
എന്‍ ജന്മമെന്നേയ്ക്കുമായറുത്തീടുക;

മകനേ,ഇതമ്മതന്‍ അന്ത്യാഭിലാഷം നീ,
സാക്ഷാത്കരിക്കുക മോക്ഷമേകീടുക.


**********സമാപ്തം ************

Thursday, September 30, 2010

പൊക്കിള്‍

പൊക്കിള്‍

പിറന്നു വീണതേ
അറ്റു പോയി ബന്ധം..
ശേഷിപ്പ്‌ ,
നുറുങ്ങു ചെളി
നിക്ഷേപ സ്ഥാനം
ഒട്ടുമേ വേണ്ടതില്ല,
ഉപയോഗശൂന്യം....
ഉപകാര ശൂന്യം...
ഈ,
കുഴി,
ചുഴി,
എങ്കിലും
ഓര്‍മ്മ ബന്ധിക്കും
ഒരേയൊരിടം
അമ്മ...!അമ്മ...!

ലീല എം ചന്ദ്രന്‍

Wednesday, September 22, 2010

ലളിതഗാനം



ലളിതഗാനം
രചന .   ലീല എം ചന്ദ്രന്‍
സംഗീതം .രമേഷ് നാരായണന്‍
പാടിയത് .  വിദ്യാ ഖാലിദ് 

 
മൂകമായ്......

************
മൂകമായ് പാടുമീ വിപഞ്ചിക
മോഹ മായ് തേടുമീ വിപഞ്ചിക..
മധുരമാം ഓര്‍മ്മയില്‍
ഇതളിട്ടു നില്‍ക്കുന്ന
ജീവരാഗമാണ് നീ.

മോഹങ്ങളകന്നോരീ തീരഭൂവില്‍
ആരെയോ കാത്തിരുന്നു
വരുമെന്നും വരില്ലെന്നും മൊഴിപാടി
ഒരുകിളി ഇതുവഴി പറന്നുപോയി

താളങ്ങള്‍ പിഴച്ചോരീ ശൂന്യ വേദിയില്‍
ഏകയായ് ഞാനിരുന്നു
കരയാനും ചിരിക്കാനും കഴിയാതെ
മലരുകള്‍ മധുമാസം മറന്നു പോയി

Tuesday, September 21, 2010

ജീവിതം

ജീവിതം
*************
കാണാന്‍ മോഹം
കണ്ടാലോ
കരളില്‍
കനവിന്‍
പെരുന്നാള്‍ ത്തിറ .
ഒന്ന് തൊടാന്‍...പിന്നെ,
ഒരുവാക്ക് കേള്‍ക്കാന്‍
മിണ്ടാന്‍,
മുന്നില്‍
വഴിതെളിക്കാന്‍,
പിന്നില്‍
നിഴലാകാന്‍ ...
പിന്നെ ,
വിങ്ങി
വിതുമ്പി,
അലറിക്കരഞ്ഞ് ,
കരഞ്ഞു പിഴിഞ്ഞ് ,
ഒരു മൂലയില്‍ ...
ജീവിതം.



*************

Sunday, September 12, 2010

ഇരുട്ട്‌

ഇരുട്ട്‌

വെളിച്ചത്തില്‍
കുളിച്ചതു
കൊണ്ടാകണം
കണ്ണുകളില്‍ എന്നും
നിറഞ്ഞത്‌
ഇരുട്ട്‌ .
വെളിച്ചമാണു
വഴി
നടത്തിയത്‌,
അപ്പൊഴേ അറിഞ്ഞുള്ളു
ഇരുട്ടിലായിരുന്നു
ഞാന്‍ ഇത്ര നാള്‍

Tuesday, September 7, 2010

വെളിച്ചം

വെളിച്ചം

എന്റെ കരുതലുകളില്‍
എവിടെയാണ് പാകപ്പിഴകള്‍
സംഭവിച്ചത്?
എനിക്കറിയില്ല.
വെളിച്ചമെന്ന്
നിനച്ചത്...
ഇരുട്ടിന്റെ സമുദ്രമായിരുന്നു.
ഒരു ചെറു തിര പോലും
നിറഭേദം
വരുത്താത്ത
കൂരിരുട്ടിന്റെ സമുദ്രം .
ഇരുട്ടിനെ
സ്നേഹിച്ചു
തുടങ്ങിയപ്പോഴാണ്
എന്റെ
അകക്കണ്ണ്
തുറന്നത്.
വെളിച്ചം എത്രയോ
അകലെ.

Sunday, August 15, 2010

സഹനപര്‍വ്വം

ഈ കാല്‍ വരിയില്‍
ഈ കുന്നിന്‍ നെറുകയില്‍
ഈ മരക്കുരിശ്ശില്‍
മൂന്നാണികളില്‍
എന്റേശുവേ, നീയിപ്പോഴും
ചോര വാര്‍ന്നു പിടയുന്നുവോ?
ചിതറി വീണ ഈ ചോരത്തുള്ളികള്‍
എന്റെയുള്ളില്‍
ഒരു പുഴയായൊഴുകുന്നു.
ഈ നോവിന്റെ നുറുങ്ങുകള്‍
എന്റെ ഞരമ്പുകളില്‍
എരിതീ പ്രവാഹമാകുന്നു.
ഞാന്‍ മഗ്ദലനയിലെ മേരിയല്ല,
ഞാന്‍ നിത്യ വിശുദ്ധയായ അമ്മയല്ല
നിന്റെ പ്രതിച്ഛായ ഏറ്റുവാങ്ങാന്‍
ഞാന്‍ വേറോനിക്കയുമല്ല.
നിന്റെ പാദങ്ങള്‍ പുണരാന്‍
എനിക്കാവുന്നില്ല,
നീയെത്രയോ മുകളില്‍.
നിന്‍ മാറില്‍ മുഖമൊന്നണയ്ക്കാനും വയ്യ,
ഞാനെത്രയോ താഴെ.
ഈ കല്‍പ്പടവില്‍,
ഈ മരക്കുരിശ്ശിന്‍ ചോട്ടില്‍
ഞാനിരിക്കുന്നു.
തരികെന്നേശുവേ, മനശ്ശക്തി,
എല്ലാം സഹിക്കാന്‍....
എല്ലാം ക്ഷമിക്കാന്‍.....

ലീല എം ചന്ദ്രന്‍
*********************

Wednesday, June 23, 2010

വേലികള്‍

വേലികള്‍.
******
വേലികള്‍ വേലികള്‍ ചുറ്റിലും വേലികള്‍
വേലിയിതെന്തൊരു വേലി..!!!!

പിച്ചവച്ചീടുന്ന പിഞ്ചുകുഞ്ഞിന്‍ മുമ്പില്‍
കെട്ടിയൊരുനല്ല വേലി,

മുറ്റത്തു നില്‍ക്കുന്ന കൊച്ചുതൈത്തെങ്ങിന്റെ
ചുറ്റിലുമുണ്ടൊരു വേലി.

മേയും പശുക്കള്‍ പറമ്പില്‍ കടക്കാതെ
വേലിയൊന്നുണ്ട്‌ പടിക്കല്‍,

സ്വന്തം വളപ്പിനു ചുറ്റിലുമായ്‌ കരി-
ങ്കല്ലുകളാലൊരു വേലി.

ഗ്രാമങ്ങള്‍ നാടുകള്‍ രാജ്യങ്ങളൊക്കെയും
വേര്‍തിരിക്കാനുണ്ട്‌ വേലി.

മുള്ളുവേലി കമ്പിവേലി,കരിമ്പാറ-
ക്കല്ലാല്‍ ചമയ്ക്കുന്നു വേലി.

വേലിയുമായ്ബന്ധമില്ലെങ്കിലും മാ-
വേലിയിലുണ്ടൊരു വേലി,

വേലിയിപ്പോള്‍ വയ്യാവേലികളായ്‌ വന്നു
വേലിക്കല്‍ എത്തിനില്‍ക്കുന്നു .

വേലീലിരിക്കുന്ന വേണ്ടാതീനം
മടിശ്ശീലയിലോ വയ്യാവേലി

അമ്മയിയമ്മയും നാത്തൂന്മാരും
പുതുപ്പെണ്ണിനെന്നും പെരും വേലി

കെട്ടിയ പെണ്ണിനു തലിച്ചരടിനാല്‍
കെട്ടിയോന്‍ തീര്‍ക്കുന്നു വേലി

പള്ളികള്‍, മോസ്ക്കുകള്‍, അമ്പലം ചുറ്റിലും
നാനാതരമുണ്ടു വേലി

ആപത്തു സ്ഥാനങ്ങള്‍ കെട്ടിത്തിരിച്ചതാ-
കാണാം ഉറപ്പുള്ള(?) വേലി

നട്ടുനനച്ചതും കെട്ടിപ്പൊതിഞ്ഞതും
ഒക്കെ സൂക്ഷിക്കുവാന്‍ വേലി..

നന്മയും സോദര സ്നേഹവും സല്‍ഗുണ-
മൊക്കെയും വേലിക്കകത്തായ്‌...

വേലികള്‍ക്കുള്ളിലൊതുങ്ങുന്നു മാനവ
ജീവിത ചര്യകളെല്ലാം

വേലിയിവന്‍ താരം വേലിയിവന്‍ കേമന്‍
എങ്ങു തിരിഞ്ഞാലും വേലി.


ഗാന്ധിക്കു ചുറ്റിലും നാരായണ ഗുരു -
സ്വാമിക്കു ചുറ്റിലും വേലി

വേലികളെത്ര എന്നാലിവ യൊന്നുമ -
ല്ലീവിശ്വനാശത്തിന്‍ വേലി.

മര്‍ത്യ മനസ്സിനു ചുറ്റിലുമായ്‌ക്കാണും
കെട്ടാത്ത വേലിതാന്‍ വേലി.
******************************

Saturday, June 12, 2010

കാത്തിരിപ്പ്‌

എത്ര നാളുകളായി
കാത്തു ഞാനിരിക്കുന്നു
മിത്രമേ നീയെന്‍ ചാരെ-
യെത്തിടും നേരം നോക്കി,

ശപ്തമോഹങ്ങള്‍ നൂറു-
നൂറായി നിറഞ്ഞെന്റെ
തപ്തമാം ഹൃത്തില്‍ത്തുള്ളി-
ത്തുളുമ്പിയൊഴുകുന്നു.

വ്യാകുല സ്മരണയും
തേനുറും സ്വപ്നങ്ങളും
വ്യാധികളൊഴിഞ്ഞു പോം
നിമിഷം കൊതിക്കുന്നു.

സ്വാഗതം പറയുവാ-നീ
വിശ്വമൊക്കെയും നീ-
യാഗതനാകുന്നതും
കാത്തു കാത്തിരിക്കുന്നു.

നിനക്കായ്‌ കിളികുലം
രാഗങ്ങള്‍ മൂളീടുന്നു
നിനക്കായ്‌ മലരുകള്‍
പൂത്താലം ഒരുക്കുന്നു ,

കിഴക്കന്‍ ചക്രവാളം
ചെഞ്ചായമണിയുന്നു,
മഴവില്‍ക്കൊടി വര്‍ണ്ണ-
ത്തോരണം തൂക്കീടുന്നു

സ്വച്ഛനീലാംബരത്തില്‍
വെണ്‍ മേഘക്കുരുന്നുകള്‍
സ്വച്ഛന്ദം പദംവച്ചു
നര്‍ത്തനം ചെയ്തീടുന്നു,

പനിനീര്‍ മണം പേറും
മന്ദമാരുതന്‍ സ്നേഹാല്‍
പരിരംഭണത്തിന്നായ്‌
കരങ്ങള്‍ നീട്ടീടുന്നു,

കരളില്‍ പുളകത്തിന്‍
പൂക്കളങ്കുരിപ്പിക്കും
കുളിര്‍ നീരരുവികള്‍
കുണുങ്ങിപ്പാഞ്ഞീടുന്നു,


നീലസാഗരം നുര-
ക്കൈകളാല്‍ നിത്യം തീരം
നിനക്കായ്‌ വീണ്ടും വീണ്ടും
കഴുകിത്തുവര്‍ത്തുന്നു,

നിനക്കായ്‌ ഭൂഗോളങ്ങള്‍
ഭ്രമണം തുടരുന്നു
നിനക്കു മാത്രമായെന്‍
ഹൃദയം സ്പന്ദിക്കുന്നു,

എന്നിട്ടും അനുഗ്രഹം
ചൊരിയാന്‍ മടിച്ചെങ്ങോ
നിന്നിടും ചങ്ങാതിയെ
കാത്തു ഞാനിരിക്കുന്നു,

എപ്പോഴീ കാത്തിരിപ്പി-
ന്നന്ത്യമെന്നറിയാതെ,
എത്തുമോ എന്നെങ്കിലും
എന്നതുമറിയാതെ......
************************

ലീല എം ചന്ദ്രന്‍





Tuesday, February 2, 2010

ശ്രീനാഥനെവിടെ.....?ശ്രീദേവി എവിടെ....?

ശ്രീനാഥനില്ലാത്ത
*************
ശ്രീനാഥനില്ലാത്ത...
ശ്രീദേവിയില്ലാത്ത കോവില്‍.....
ശ്രീരാഗമില്ലാത്ത
ശീവേലിയില്ലാത്തനഷ്ട
സ്വപ്നങ്ങള്‍തന്‍ കോവില്‍നിത്യ
നിതാന്തമീഭൂമി..
(ശ്രീനാഥ.....)
ഇവിടെയിതാ..
തുടി താളംമറന്നതാം ഇടയ്ക്കകള്‍...
അണിയുവാനാകാതെ...
ചിലമ്പുകള്‍...
ശ്രുതിയുണര്‍ന്നീടാത്ത..
മണിവീണകള്‍ -അപ-
ശ്രുതിമുഴങ്ങും രണഭൂമി...
ഇത്‌അശാന്തമാമൊരു കോവില്‍....
(ശ്രീനാഥ....)
ഇവിടെയിതാ
ഇരുള്‍ പെറ്റ -
മോഹത്തിന്നൊളിയിടങ്ങള്‍ദാഹനീരൊഴുകാത്തൊ
-രരുവികള്‍...
മിഴി തുറന്നീടാത്തനിലവിളക്ക്‌..ഏതോ-
മുനിശാപമേറ്റൊരീ ഭൂമി .
ഇത്‌അശാന്തമാമൊരു കോവില്‍.....
(ശ്രീനാഥ.........)