Thursday, December 5, 2013

മേധാവി




ആരുനീ എൻ സ്വത്ത് തട്ടിപ്പറിക്കുവാൻ
ആരെൻ സിംഹാസനം കയ്യടക്കീടുവാൻ
മിണ്ടാതെ പോകുക പോകും വഴിക്ക് നിൻ
കാൽപ്പാടുകൾ പോലും ശേഷമാക്കീടാതെ

അമ്മ,സഹോദരി ,ഭാര്യ ,മരുമകൾ 
ചേടിവേലയ്ക്കായി വന്ന പരിചാരിക
ആരാണ് നീയെന്നതോർക്കുന്നതില്ല ഞാൻ
ആരായാലുമെനിക്കില്ലൊരു പ്രശ്നവും 


ഞാനാണധികാരി എന്നുടെ തീർച്ചകൾ
കല്ലിൽ രചിച്ച ലിഖിതമെന്നോർക്കുക.
എന്റെ സഹായം നിനക്കുവേണെങ്കിൽ നീ
നിന്റെ ഇഷ്ടങ്ങളിന്നെല്ലാമടക്കുക 


ആർത്തി കാണിച്ചെന്നെ കോപിഷ്ടനാക്കാതെ
ആദരവോടെ നീ  എന്നും നമിക്കുക
പോയ്ക്കൊൾക ഞാൻ വഴികാണിച്ചു തന്നതി-
ന്നപ്പുറമിപ്പുറം തെറ്റാതെ കൃത്യമായ് 



എൻ  പേരിൽ  കേമത്തം കാട്ടാതിരിക്കുക
എന്റെയിഷ്ടങ്ങളതുപോൽ പാലിക്കുക.
എന്റെ സ്വത്തുക്കളിൽ കണ്ണുവച്ചീടാതെ
ഞാൻ തരും ഭിക്ഷ നീ കൈ നീട്ടി വാങ്ങുക 


ദൈവമാണെന്ന് ഭാവിക്കാതെ ശാന്തമായ്
ദൈവനാമം ജപിച്ചങ്ങു കഴിയുക
സ്വന്തം  വിചാരവികാരങ്ങളൊക്കെയും
സ്വന്തം മടിശ്ശീലയ്ക്കുള്ളിലൊതുക്കുക.


മൌനമാണെപ്പോഴും നല്ലതെന്നോർക്കുക
മൌനം വെടിഞ്ഞാൽ വരും ശിക്ഷയേൽക്കുക
കിട്ടാക്കനിക്കായി വാശിപിടിക്കാതെ
കിട്ടുന്നതിൽ തൃപ്തയായി നീ മേവുക....

***           ***               ***               ***