Saturday, April 12, 2008

മാറ്റം..അന്ന്.....

...മാറ്റം..പിണക്കം ഭാവിച്ചിട്ടും പുലഭ്യം പറഞ്ഞിട്ടും
വിട്ടുവീഴ്ചയെന്യേ നാം അന്യോന്യം പൊരുതവെ
ഓര്‍ക്കുവാന്‍ മറക്കുന്നു കാലവൃക്ഷത്തില്‍ നിന്നും
വല്‍സരമതിധൃതം കൊഴിഞ്ഞു തീരും സത്യം
ഓര്‍ക്കവേയത്യാശ്ചര്യമുണരുന്നുണ്ടെന്നാണീ -
താളഭ്രംശത്തിന്‍ ഭാരം നമ്മളില്‍ക്കടന്നേറി?
തങ്ങളില്‍ പകയുടെ തീക്കനലൂതിക്കത്തി-
ച്ചെന്തിന്നായ്‌ വൃഥാ കാരമുള്ളു പോല്‍ വ്യഥ പോറ്റി?
ഞാന്‍ ചിരിക്കവേ നിന്റെ വദനം കറുക്കുന്നു
നീ ചിരിക്കവേ ഞാനും കപടം ഭാവിക്കുന്നു
ഒപ്പമായ്‌ ഒരു ചിരി നാം സ്മരിക്കവേ കാലം
എത്രയോ കാതം ദൂരത്തെത്തിയെന്നറിയുന്നു
എന്നില്‍നിന്നുദ്ഗമിക്കും വാക്കുകള്‍ കേള്‍ക്കേ എതിര്‍-
വാക്കുനിന്നുടെ നാവിന്‍ തുമ്പിലിറ്റുനിന്നാലും,
ചൊല്ലില്ല,കഷ്ടം! വാശി, പിന്നെ നീ ചൊല്ലീടുമ്പോള്‍ ‍
കേള്‍ക്കുവാന്‍ കൂട്ടാക്കാതെ എന്‍ പക ജയിക്കുന്നു
കാണുവാന്‍ കൊതിയോടെ ഓടി ഞാനണയുമ്പോള്‍
‍ക്രൂരമാം ഭാവം പേറി നീ മുഖം തിരിക്കുന്നു
പിന്നെ നിന്‍ നയനങ്ങള്‍ എന്നിലേയ്ക്കെത്തീടുമ്പോള്‍ ‍
എന്നിലെയഹംബോധം നിന്‍ കാഴ്ച മറയ്ക്കുന്നു
ഓര്‍ക്കവേ അത്യത്ഭുതം  നിറയുന്നുണ്ടെന്നാണീ-
മോഹഭംഗത്തിന്നാഴം നമ്മളെ ദൂരത്താക്കി.....!?


..അന്ന്...
അന്നുനാം യുവത്വത്തിന്‍ തണ്ടുകള്‍ താങ്ങീടവെ
കണ്ടിരുന്ന കിനാക്കള്‍ വര്‍ണനങ്ങള്‍ക്കപ്പുറം
ചിന്തയില്‍പ്പോലും നറുപൂനിലാപ്പാലും-സിരാ-
തന്തുവില്‍ തുള്ളും രക്തത്തുടിപ്പും പ്രവാഹവും
ദൂരമെത്ര കാതമെന്നാലുമാഹൃദ്സ്പന്ദങ്ങള്‍‍
‍ചാരേ നിന്നല്ല,തന്നില്‍ തന്നെയെന്ന പോല്‍ കേട്ടു.
എന്നെ നീ പുണരുമ്പോള്‍ 
എന്‍ മനസ്സെന്നെവെടി 
ഞ്ഞമ്പുപോല്‍                                                                                                                       നിന്‍ഹൃത്തിനും
അപ്പുറത്തെത്തിനിന്നു                                                                                                                                                                                  
നീ വലം കാല്‍ വെയ്ക്കവെ ഒട്ടുമേ യത്നം കൂടാ-
തെന്‍ വലം കാലും മുന്നോട്ടെന്ന മട്ടായിരുന്നു.
രാവിലും പകലിലും നോവിലും നിനവിലും
രാഗാനുഭൂതികള്‍തന്‍ ഗാഡമാം ഭാവത്തിലും 
കൃത്യമായ്‌ പദം വച്ചു നൃത്തമാടിയോര്‍ മധു-
ഒപ്പമായ്‌ പാനം ചെയ്തു തൃപ്തരായ്ക്കഴിഞ്ഞവര്‍.
ഓര്‍ക്കുവാന്‍ വയ്യ, കണ്ണീര്‍ക്കടലിന്നാഴങ്ങളില്‍
‍നമ്മള്‍ നമ്മളെ വൃഥാ എന്തിനു മുക്കിത്താഴ്ത്തീ...?