Wednesday, November 14, 2012

നാം ആശിക്കുന്നതും ദൈവം കല്‍പ്പിക്കുന്നതും

നാം ആശിക്കുന്നതും  ദൈവം കല്‍പ്പിക്കുന്നതും 

 അയല്‍ക്കാരും സുഹൃത്തുക്കളും ആയ ഞങ്ങള്‍ കുറച്ചു ഫാമിലി എല്ലാവര്‍ഷവും ഓരോ  യാത്ര പോകുക എന്ന പതിവ് തുടങ്ങിയിട്ടു ഒരുപാട് നാളുകളായി ...അതനുസരിച്ച് ഞങ്ങളുടെ കഴിഞ്ഞ യാത്ര  ഡല്‍ഹിയിലേക്കായിരുന്നു. അടുത്ത ലക്‌ഷ്യം ഹൈദ്ര ബാദും ...കഴിഞ്ഞ ഡിസംബറില്‍ നടക്കേണ്ടിയിരുന്ന യാത്ര പലപല കാരണങ്ങള്‍ കൊണ്ട് തിയതികള്‍ മാറിമാറി ഈ നവമ്പര്‍ 8ന്
എന്ന് തീര്‍ച്ചയായി.ട്രെയിനില്‍ പോകാനും ഫ്ലൈറ്റില്‍ മടങ്ങാനും മുന്‍ കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തു. ഓരോരുത്തരും യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ചെയ്തു തുടങ്ങി.

പക്ഷെ ഞങ്ങളുടെ മനസ്സില്‍ മാത്രം ഒരുല്‍സാഹം ഉണ്ടായില്ല. കാരണം  ചന്ദ്രേട്ടന്റെ അമ്മ പ്രായത്തിന്റെ  അസ്കിതയില്‍ കിടപ്പിലായിരുന്നു.കാൽ മുട്ടിനു വേദന ഉള്ളതിനാല്‍ നടക്കാന്‍ കഴിയില്ലെന്നതൊഴിച്ചാല്‍ മറ്റു ബുദ്ധിമുട്ടുകള്‍ അത്രയൊന്നും ഉണ്ടായിരുന്നില്ല എങ്കിലും മക്കളൊക്കെ, പ്രത്യേകിച്ച്  ഏകമകന്‍  (അമ്മയ്ക്ക് ഒരു മകനും    അഞ്ചുപെണ്മക്കളും  ആണുള്ളത്)  അടുത്ത്  ഉണ്ടാകണമെന്നത്   വലിയ ആശയാണ് .ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും കണ്ടില്ലെങ്കില്‍ "മോന്‍ എവിടെപ്പോയി...?"എന്ന അന്വേഷണമാണ് .

തറവാട്ടില്‍ അവിവാഹിതരായ രണ്ടു പെണ്മക്കള്‍ ആണ് അമ്മയെ നോക്കിയിരുന്നത് .അധിക ദൂരത്തല്ല  ഞങ്ങള്‍ .അതുകൊണ്ട്  എല്ലാ ദിവസവും മകന്‍ അമ്മയുടെ അടുത്തെത്തും ..ഇതിനിടയില്‍ നടക്കുമായിരുന്ന ചില യാത്രകള്‍(ഒരു ദുബായ് യാത്രയും മുംബൈ യാത്രയും ഉള്‍പ്പെടെ ) ഞങ്ങള്‍ ഒഴിവാക്കിയത് അമ്മയുടെ വിഷമം ഓര്‍ത്തു തന്നെയാണ്.പോകാനുള്ള അനുവാദം അമ്മയോട് ചോദിച്ചാല്‍ ഉടന്‍ പറയും "വേണ്ട മോനെ....ഞാന്‍ പോയിട്ട് നീ എവിടെ വേണേലും പൊയ്ക്കോ "എന്ന്.എന്തായാലും അമ്മയെ വിഷമിപ്പിച്ചൊരു യാത്ര വേണ്ടെന്നു ഞങ്ങള്‍ കരുതി.

പക്ഷെ ,ഹൈദ്രബാദ് യാത്ര ഞങ്ങളുടെ മാത്രം കാര്യമല്ലാതിരുന്നതിനാല്‍ ഞങ്ങളുടെ പിന്മാറ്റം ഒരു പ്രശ്നമായിരുന്നു.എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനാകാതെ ഞങ്ങള്‍ വിഷമിച്ചു.പോകാനും പോകാതിരിക്കാനും വയ്യാത്ത ഒരവസ്ഥ ....ഒടുവില്‍ അമ്മയെ പറഞ്ഞ് അനുനയിപ്പിച്ച് മൂത്ത പെങ്ങള്‍ അനുവാദം വാങ്ങിത്തന്നു.

എങ്കിലും പോകാനുള്ള ദിവസം അടുക്കുന്തോറും ഞങ്ങളുടെ അസ്വസ്തത കൂടി വന്നു.തലേ ദിവസമായിട്ടും പോകാനുള്ള ഒരുക്കം  ഞങ്ങളുടെ ഭാഗത്ത്‌ നിന്നും ഉണ്ടായില്ല.ഇതിനിടയില്‍ ഒരു ദിവസം അമ്മയെ ആസ്പത്രിയില്‍ കിടത്തി ശരീരത്തിന് അല്പം ഊര്‍ജ്ജം ലഭിക്കാനുള്ള ചികിത്സ
ഞങ്ങള്‍ ചെയ്തിരുന്നു....മക്കളും മരുമക്കളും കൊച്ചുമക്കളും ഒക്കെയായി സംതൃപ്ത ജീവിതം നയിക്കുന്ന അമ്മ ....പെട്ടെന്നൊരു  നിത്യ നിദ്രയിലേയ്ക്ക് വീഴുമെന്ന നിലയില്‍ ആയിരുന്നില്ലെന്നത് അരമനസ്സോടെയുള്ള ഞങ്ങളുടെ യാത്രാ ഒരുക്കങ്ങള്‍ക്ക് പ്രേരണയായി.
അഞ്ചു ദിവസത്തെ യാത്രയാണ്. 8നു പുലര്‍ച്ചയ്ക്ക് പുറപ്പെട്ടാല്‍ 13നു സന്ധ്യക്ക്‌ തിരിച്ചെത്തും .
മകന്റെ ഭാര്യയും കുഞ്ഞും വീട്ടിലുണ്ട്. അവരെ അവളുടെ വീട്ടില്‍ കൊണ്ടാക്കണം ...അവളും അതിനുള്ള ഒരുക്കങ്ങള്‍ ചെയ്തു. പതിവുപോലെ അമ്മയെ കണ്ട് ഉച്ച കഴിഞ്ഞാണ് ചന്ദ്രേട്ടന്‍ വീട്ടില്‍ വന്നത്. ഊണ് കഴിക്കും മുന്‍പേ ഒരു ബാഗില്‍ ഡ്ര സ്സുകളും മറ്റ് അത്യാവശ്യ സാധനങ്ങളും എടുത്തു വച്ചു . എന്റെ ഡ്രസ്സുകള്‍ എടുക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഊണ്  കഴിഞ്ഞാകാം എന്ന് ഞാന്‍ ഒഴിഞ്ഞു മാറി...

ഭക്ഷണം കഴിഞ്ഞ് ഞാന്‍ പാത്രങ്ങള്‍ കഴുകാന്‍ തുടങ്ങിയപ്പോള്‍ ഫോണ്‍ ബെല്ലടിച്ചു .ഫോണ്‍  സംഭാഷണം കഴിഞ്ഞ് ചന്ദ്രേട്ടന്റെ ഭാവമാറ്റം കണ്ടപ്പോള്‍ എനിക്ക്   എന്തോ അരുതായ്ക തോന്നി....

"അമ്മയ്ക്ക്...?" എന്റെ ചോദ്യത്തിന്  "ഒന്നുമില്ല ...മാധവിക്കു തലചുറ്റല്‍ പോലും "എന്നാ മറുപടിയാണ് കിട്ടിയത്.അമ്മയോടൊപ്പമുള്ള ഇളയ പെങ്ങളാണ് മാധവി.പുലര്‍ച്ചയ്ക്ക് എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ ചാവി തിരിച്ചു വിട്ട പാവയെപ്പോലെ വിശ്രമം ഇല്ലാതെ പണിയെടുക്കുന്ന ഒരപൂര്‍വ ജന്മമാണത്.ആര്‍ക്ക് എന്ത് സഹായം വേണമെങ്കിലും അറിഞ്ഞു ചെയ്യും അവള്‍.ഒരു പനിയോ തലവേദനയോ വന്നു ഒന്ന് കിടക്കുന്നത്  ആരും കണ്ടിട്ടില്ല.അഥവ
അങ്ങനെന്തെങ്കിലും ഉണ്ടായാല്‍ തന്നെ ഡോക്ടറെ കാണാനോ മരുന്ന് വാങ്ങാനോ അവള്‍ സമ്മതിക്കുകയുമില്ല. അങ്ങനെയുള്ള മാധവിക്കാണ് തല ചുറ്റല്‍ എന്ന് അറിയിച്ചത്... 

അതുകൊണ്ടുതന്നെ ഒട്ടും വൈകാതെ, എന്നെപ്പോലും കൂട്ടാതെ ചന്ദ്രേട്ടന്‍ ഉടന്‍ വണ്ടിയെടുത്ത്  തറവാട്ടിലെത്തി .പ്രഷര്‍ കൂടിയതാണോ എന്ന് ചെക്ക് ചെയ്തു നോക്കുമ്പോള്‍ ഒരു റിസള്‍ട്ടും കിട്ടിയില്ല.അപ്പോള്‍ ത്തന്നെ കാറില്‍ കയറ്റി ആസ്പത്രിയിലേക്ക് പുറപ്പെട്ടു.തൊട്ടടുത്ത വീട്ടിലെ സ്ത്രീ കൂടെയുണ്ടായിരുന്നു.ആസ്പത്രിയില്‍ എത്തിയില്ല .അതിനുമുമ്പേ .......!!

 അവിടം കൊണ്ട് ഒന്നും തീര്‍ന്നില്ല...തുടങ്ങിയതെ ഉള്ളു.ആസ്പത്രിയിലേക്ക് പുറപ്പെടും മുമ്പ് എന്നെ വിളിച്ച് "നീ വേഗം ആസ്പത്രിയിലേക്ക്  വാ"എന്ന് മാത്രം ചന്ദ്രേട്ടന്‍ പറഞ്ഞു.
ആ വാക്കുകളിലെ ഇടര്‍ച്ച എനിക്ക് മനസ്സിലായി.സീരിയസ്സാണ് കാര്യം എന്നേ തോന്നിയുള്ളൂ.കൂടി വന്നാല്‍ ഐ സി യു വിലാണ് എന്ന് കേള്‍ക്കും എന്ന വിചാരത്തിലാണ് ഞാന്‍ അവിടെ എത്തിയത്.പക്ഷെ....നെഞ്ചുവിങ്ങിക്കരയുന്ന ചന്ദ്രേട്ടന്‍...വിളറി വെളുത്ത് തരിച്ചിരിക്കുന്ന അയല്‍ക്കാരി.{അവരുടെ മടിയില്‍ കിടന്നാണല്ലോ.... )ബന്ധുക്കളെ വിവരം അറിയിക്കുന്ന സുഹൃത്തുക്കള്‍...എല്ലാരേയും അറിയിക്കാം ..

.പക്ഷെ.....പോയി വരുമെന്ന പ്രതീക്ഷയോടെ അനുജത്തിയെ   കാറില്‍ പിടിച്ചു കയറ്റി അയച്ച ചേച്ചിയോട്  എങ്ങനെ പറയും...?
"വണ്ണം കുറഞ്ഞാലും എന്റെ മക്കളുടെ എണ്ണം കുറയല്ലേ ദേവി "എന്ന് നിത്യവും പ്രാര്‍ഥിക്കുന്ന അമ്മയെ എങ്ങനെ അറിയിക്കും?

അതൊരു പരീക്ഷണഘട്ടം ആയിരുന്നു.വിവരം  അറിഞ്ഞവര്‍ വിശ്വസിക്കാനാകാതെ സംശയം തീര്‍ക്കാന്‍ വീട്ടിലേയ്ക്ക് വിളിച്ചു.ആരും പറഞ്ഞില്ലെങ്കിലും തുടരെയുണ്ടായ അന്വേഷണം ചേച്ചിയില്‍  സംശയം ഉണര്‍ത്തി.ആ സംശയ നിവൃത്തിക്കായി അവര്‍ ഞങ്ങളെ വീണ്ടും വിളിച്ചു. അമ്മ അറിയാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഞങ്ങളും സത്യം  ചേച്ചിയെ അറിയിച്ചില്ല.
നേരിട്ട് പറയാം എന്ന തീരുമാനത്തോടെ , ബോഡി മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍  ഏര്‍പ്പാട് ചെയ്ത ശേഷം ഞങ്ങള്‍ എത്തുമ്പോഴേയ്ക്കും നാട്ടുകാര്‍ ആ കൃത്യം ഭംഗിയായി നിര്‍വഹിച്ചിരുന്നു.

 ഉറക്കെക്കരയാനാകാതെ കരച്ചില്‍ ഉള്ളില്‍ ഒതുക്കി നെഞ്ചത്തടിക്കുന്ന ചേച്ചിയെ കണ്ടു നില്ക്കാന്‍ കഴിയുമായിരുന്നില്ല .ദൂരെയുണ്ടായിരുന്ന പെണ്മക്കള്‍ അമ്മയുടെ മരണം ആണ് പ്രതീക്ഷിച്ചത്  .വീട്ടിലെത്തി സത്യം അറിഞ്ഞപ്പോള്‍....!!.ഉച്ചത്തില്‍ കരയരുതേ എന്ന്‍ യാ ചിക്കാനെ  എനിക്ക് കഴിഞ്ഞുള്ളൂ ...

അമ്മയോട് ആരും പറഞ്ഞില്ല പക്ഷെ എല്ലാം അമ്മ അറിയുന്നുണ്ടായിരുന്നു എന്നത് സ്പഷ്ടം.അഞ്ചു മിനിറ്റ് കാണാതിരുന്നാല്‍ മോളെ...മോളെ...എന്ന് വിളിക്കുന്ന അമ്മ അന്നേ ദിവസം ഒന്നും മിണ്ടിയില്ല കണ്ണ് തുറന്നില്ല ആരുവിളിച്ചിട്ടും പ്രതികരിച്ചില്ല .വെള്ളം പോലും കുടിക്കാന്‍ കൂട്ടാക്കിയില്ല.രാത്രി ഇരുണ്ടു വെളുത്തു ...

ഒറ്റ രാത്രി കൊണ്ട് അമ്മ ഊ ര്‍ജ്ജം  എല്ലാം ചോര്‍ന്ന ഒരെല്ലിന്‍ കൂടായി....ആര്‍ക്കാണ്  അപകടം സംഭവിച്ചിരിക്കുന്നതെന്നകാര്യം അമ്മയ്ക്ക് വ്യക്തമായിരുന്നില്ല....മാധവി ഒഴികെ എല്ലാ മക്കളെയും അമ്മ വിളിച്ചു.എല്ലാരും അമ്മയെ മുഖം കാണിച്ചു.എന്നാലും  ഇനിയും ആരെയോ തേടുകയായിരുന്നു ആ കണ്ണുകള്‍ ....ബോഡി കൊണ്ടുവന്നപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചു."അമ്മയ്ക്ക് മാധവിയെ കാണണോ ...?"അമ്മ തല അനക്കി.
ഒന്ന് കാണിക്കാതെ കൊണ്ട് പോയാല്‍ പിന്നെ ഒരിക്കലും സാധിക്കില്ലല്ലോ.എഴുന്നേറ്റിരിക്കാന്‍ അമ്മയ്ക്ക് കഴിയുമായിരുന്നില്ല. അമ്മയുടെ അരികിലേയ്ക്ക് ആ ബോഡി കൊണ്ട് വന്നു കാണിച്ചു.അമ്മ ഒന്നും മിണ്ടാതെ കണ്ണടച്ചതെ ഉള്ളു.....
ഏത്  മുജ്ജന്മ പാപമാണ് അമ്മക്ക് അവസാനകാലത്ത്  ഈ തീരാ ദുഃഖം നല് കിയത്.....?

എല്ലാരുടെയും മനസ്സില്‍ ഞടുക്കമുണര്‍ത്തുന്ന ഓര്‍മ്മയായി മാധവി പോയി....!ആര്‍ക്കും ഒരു ഭാരമാകാതെ....ആരെയും കാത്തു നില്‍ക്കാതെ....!നല്ല മരണം ....!

പക്ഷെ...അമ്മ....!ഓരോ നിമിഷവും എണ്ണി ത്തീ ര്‍ക്കുകയാണ്...അമ്മയുടെ മുന്‍പില്‍ കരയാതെ പിടിച്ചു നില്‍ക്കുന്ന ചേച്ചിയോട് ചിലപ്പോള്‍ ചോദിക്കും ...
"മോളെ...നീയിതെങ്ങനെ സഹിക്കുന്നു..?."
സഹനത്തിന്റെ പാരമ്യതയില്‍ അമ്മ ആവശ്യപ്പെടുന്നു....
" എനിക്ക്....മരുന്നുതാ  മോളെ..."
"എന്തിനു..?"
കുഴഞ്ഞ ശബ്ദത്തില്‍ മറുപടി.
"വേഗം പോകാന്‍...?"
അതിനുള്ള കാത്തിരിപ്പിലാണ് അമ്മയിപ്പോള്‍.
 ***                                 **                          ***

തലേന്ന് അമ്മ പൊടുന്നനെ ചന്ദ്രേട്ടനോട് പറഞ്ഞു..
"നീ പോകേണ്ട മോനെ"  .
അപ്പോള്‍ പെങ്ങള്‍ അമ്മയെ ഓര്‍മ്മിപ്പിച്ചു .
"അങ്ങനെ പറയരുതെന്ന് പറഞ്ഞില്ലേ .അവര്‍ പോയി വരട്ടെ".
ഒരു പക്ഷെ ഞങ്ങള്‍ പുറപ്പെട്ട ശേഷമാണ് ഇത് സംഭവിച്ചിരുന്നതെങ്കില്‍....???
അമ്മയ്ക്ക് ഉള്‍വിളി ഉണ്ടായിരുന്നുവോ?
                                                 ******