Sunday, December 25, 2016

ചില കാര്യങ്ങൾ അങ്ങനെയാണ്.

 
      തിരക്കിട്ട ദിവസങ്ങളാണ് കടന്നു പോകുന്നത് ഡിസംബർ 28 നുപുസ്തക പ്രകാശനോത്സവ ത്തിനു  ഇനി കേവലം രണ്ടു ദിവസങ്ങൾ കൂടി മാത്രം. ക്രിസ്മസ് ദിവസം എല്ലാവർഷവും പപ്പയോ ടൊപ്പമാണ് ആഘോഷമെന്നതിനാൽ തിരക്കിനിടയിൽ സമയമുണ്ടാക്കി നാട്ടിലെത്തി. എല്ലാരും ഒന്നിച്ചിരുന്നു ഉച്ചഭക്ഷണവും കഴിച്ച് അധികം വൈകാതെ തിരിച്ചു പോന്നു.     പ്രകാശനോത്സവത്തിന്റെ ഒരുക്കങ്ങൾ ഇനിയും ബാക്കിയുണ്ട്. പ്രിയപ്പെട്ടവരെ ഫോണിലും നേരിട്ടു കണ്ടും നോട്ടീസ് കൊടുത്തും വാട്ട്സ് ആപ്പിലും എഫ് ബിയിലും മെസ്സേജയച്ചും ക്ഷണിച്ചുകൊണ്ടിരിക്കുന്നതേ  ഉള്ളു.
മടങ്ങിവരും വഴി സീമയെ പ്രത്യേകം ക്ഷണിക്കാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ തവണ അവിടെ ചെന്നപ്പോഴും അവളെ കാണാൻ പറ്റിയില്ല.
     സീമ എന്റെ ആരാണെന്നു ചോദിച്ചാൽ ഒറ്റവാക്കിൽ ഒരു മറുപടിതരാൻ  എനിക്കാവില്ല. പക്ഷേ  അവളെപ്പറ്റി ഒരു സൂചന എന്റെ ഒരു കഥയിൽ സൂചിപ്പിച്ചിരുന്നു.ടി ടി സി ക്കിടയിലെ സഹവാസക്യാമ്പിൽ വെച്ച് എന്റെ ജീവിതത്തിലെ  ഒരു നിർണ്ണായക തീരുമാനമെടുക്കാനുള്ള സാഹചര്യം വിശദമാക്കിയപ്പോൾ.....
 മറ്റുള്ളവരുടെ ദുഷ്പ്രേരണ നിമിത്തം എന്നെ ചോദ്യം ചെയ്യാൻ അസ്സംബ്ലിഹാളിലേയ്ക്ക് സൈക്കോളജി ടീച്ചർ വിളിച്ചതിനു കാരണമായത്   ''സീമയുടെ ഇക്കയും ഞങ്ങളുടെ ഫാമിലി ഫ്രണ്ട് മാത്രമായിരുന്ന ചന്ദ്രേട്ടനും എന്റെ പപ്പാ കൊടുത്തയച്ച ഒരു കയ്യെഴുത്തുമാസിക എനിക്ക് തരാൻ വന്നതായിരുന്നു'' എന്ന് പറഞ്ഞി രുന്നില്ലേ..   ആ സീമതന്നെ.അവളുടെ ഇക്കയെ വളരെ ചെറുപ്പം മുതൽ എനിക്കറിയാവുന്നതായിരുന്നു. പിന്നീടാണ് സീമ എന്ന നസീമയുടെ ജീവിതസഖാവാണ് ഈ ഇക്ക എന്ന് ഞാനറിയുന്നത്.
ആകുലതകളിൽ സാന്ത്വനം ഏകുന്നവരാണ് നല്ല മിത്രങ്ങൾ. ആ കാലത്ത് ഭൂരിഭാഗത്തിന്റെയും അവഗണനയും കുത്തുവാക്കുകളും കേട്ട് മനസ്സ് മരവിച്ച എനിക്കെന്നും സാന്ത്വനമായിരുന്നു അവൾ ...ലീ ...എന്ന അവളുടെ വിളി പോലും എനിക്ക് ആശ്വാസം നല്കിയിരുന്നു.
ടി ടി സി കഴിഞ്ഞ് അവളും ഞാനും ടീച്ചർമാരായി....ഞങ്ങൾ തമ്മിൽ വളരെ അപൂർവമായേ കാണാറുണ്ടായിരുന്നുള്ളു.ഫോൺ വിളിയും കുറവായിരുന്നു.
ഇക്കയുമൊത്ത് അവൾക്കു ഒരുപാടു നാളുകൾ കഴിയാൻ പടച്ചവൻ അവൾക്ക്  ഇട നല്കിയില്ല. എങ്കിലും തന്റെ ഓമനമക്കൾക്കായി അവൾ ജീവിച്ചു....മകളുടെ കല്യാണം കഴിഞ്ഞു ഉമ്മുമ്മയായി ...പുതിയ വീട് വെച്ചു .......അടുത്ത മാർച്ചിൽ പെൻഷൻ പറ്റാനുള്ള തയ്യാറെടുപ്പിൽ .....
   അവളുടെ വീടിനു മുന്നിൽ കാർ നിർത്തി ഞാൻ അവൾക്കു കൊടുക്കാനുള്ള ക്ഷണക്കത്തുമായി ഗേറ്റു കടന്ന് മുറ്റത്തെത്തി.അകത്ത് ആരുടെയൊക്കെയോ സംസാരം കേൾക്കാം.ഞാൻ ബെല്ലടിച്ചു
മകളുടെ കുട്ടികളാണ് വാതിൽക്കൽ വന്നത്.
"സീമ...?"അവൾ വീട്ടിൽ ഉണ്ടോ എന്ന അർത്ഥത്തിൽ ഞാൻ ചോദിച്ചു.
"അതെ " സീമയുടെ വീടിതു തന്നെ എന്നായിരിക്കാം കുട്ടികൾ ഉദ്ദേശിച്ചത്. ...അവൾ ഉണ്ടെന്നു എനിക്ക് ഉറപ്പായി.കഴിഞ്ഞതവണ കാണാൻ പറ്റാത്തതിന്റെ പരിഭവം കൂടി ഇന്ന് പറഞ്ഞു തീർക്കണം എന്ന് ഞാൻ തീർച്ചയാക്കി. ഞാൻ കുട്ടികളോട് പറഞ്ഞു.
"മക്കളെ ഉമ്മുമ്മയെ ഒന്ന് വിളിച്ചേ..."
അവർ പറഞ്ഞ മറുപടി ഞാൻ കേട്ടില്ല ...അതോ എനിക്ക് മനസ്സിലാകാഞ്ഞതോ...?
എന്റെ വായ് പൊളിഞ്ഞതു കണ്ടാകാം അവർ ഒരിക്കൽ കൂടി ആവർത്തിച്ചു
"മരിച്ചു. ആറു  ദിവസായി."
അടിമുടി ഒരു തണുപ്പ് ഇഴഞ്ഞു കയറുന്നത് ഞാൻ അറിഞ്ഞു. എന്റെ അവസ്ഥ കണ്ടാകണം ചന്ദ്രേട്ടനും ഇറങ്ങി വന്നു.
"ആരാ അകത്തുള്ളത് ...ആരെയെങ്കിലും ഒന്ന് വിളിക്കാമോ?"
ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. കുട്ടി അകത്തെ മുറിയുടെ വാതിൽക്കലെത്തി എന്തോ പറയുന്നതും പിന്നെ മുകളിലെ മുറിയിലുള്ള ആമിനതാത്തയെ വിളിക്കുന്നതും ഞാൻ കണ്ടു. അവരുവരുന്നത് കാത്ത് നില് ക്കാതെ ഞാൻ അകത്തേക്ക് ചെന്നു അവിടെ മോളുണ്ടായിരുന്നു.
"എന്താ മോളെ ഉണ്ടായത്...?''
രോഗമായിരുന്നോ ..?എന്താണ്..?എപ്പോഴാണ് ? എങ്ങനെയാണ് ...?ഒരുപാടു ചോദ്യങ്ങൾ എന്റെ ഉള്ളിൽ കിടന്നു വീർപ്പുമുട്ടി. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ കാര്യങ്ങൾ അറിയിച്ചു.
 
    അസുഖം ഒന്നും ഉണ്ടായിരുന്നില്ല.സ്കൂൾ സംബന്ധമായ ആവശ്യത്തിന് ഓഫിസിൽ പോയതാണ്. അവിടുന്ന് കുഴഞ്ഞു വീണു .അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോയി. അവർ മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തു. അവിടെ എത്തിയെങ്കിലും ഹൈ ബി പി കാരണം ഒന്നും ചെയ്യാൻ പറ്റിയില്ല. വെന്റിലേറ്ററിൽ ആക്കിയെങ്കിലും രാത്രിയായപ്പോഴേയ്ക്കും....'
 
     ആറു ദിവസം മുമ്പ്...പുസ്തകപ്രകാശനച്ചടങ്ങിൽ പങ്കെടുക്കാൻ ഞാൻ തിരുവനന്തപുരത്തു
ഉണ്ടായിരുന്ന സമയത്ത്...
പേപ്പറിൽ നിന്നും പോലും അറിയാതെ..(പിറ്റേന്നത്തെ പേപ്പർ വായിച്ചിരുന്നെങ്കിലും ഈ വാർത്ത അവിടുത്തെ എഡിഷനിൽ ഉണ്ടായിരുന്നില്ല. ..)  
      സീമയുടെ മകളോട് യാത്രപറഞ്ഞ് അവിടെനിന്നും മടങ്ങുമ്പോഴും എന്റെ ഞടുക്കം വിട്ടു മാറിയില്ല...
ലീ   ...എന്ന വിളിയും ആ ചിരിക്കുന്ന മുഖവും ....
ഇല്ല സീമ ...നീ സ്കൂളിൽ എന്തോ ആവശ്യത്തിന് പോയത് കൊണ്ടാണ് എനിക്ക് കാണാൻ പറ്റാതിരുന്നത്...അല്ലെ... അടുത്ത തവണയും ആവഴി വരുമ്പോൾ ഞാനവിടെ വരും...അന്ന് ഓരോ ആവശ്യം പറഞ്ഞു നീ എവിടെയെങ്കിലും പോയാലുണ്ടല്ലോ, നോക്കിക്കോ ഞാൻ നിന്നോട് മിണ്ടൂല്ല.

(പ്രിയ സഖി എവിടെയാണെങ്കിലും നീ സന്തോഷമായിരുന്നാൽ മതി."

Wednesday, September 21, 2016

പേരിനൊരു വാൽ


വേണമെനിക്കൊരു വാലിന്ന്
പേരിനുവച്ച് പിടിപ്പിക്കാൻ
എന്തെല്ലാം ഗുണമുണ്ടെന്നോ
നിർഗ്ഗുണവുമുണ്ടൊട്ടേറെ

ബീപ്പീഎല്ലിൽ പെട്ടെന്നാൽ
വാലിൻമഹിമയുയർന്നീടും
പട്ടിണിയാലെ ചാകില്ല
ഓഫർ തിന്നു തടിച്ചീടാം.

തൊഴിൽകിട്ടാനീ വാലുമതി
തൊഴികിട്ടാനും സാദ്ധ്യതയായ്
തൊഴിൽ ചെയ്യാൻ കഴിയില്ലെങ്കിൽ
അതിനും വഴിയീ വാലുണ്ടേൽ

വാലിൻ മേന്മ പറഞ്ഞെന്നാൽ
തീരില്ലെത്രയതാണെന്നോ
പോരുനടത്താൻ, പോരെങ്കിൽ
നാടുമുടിക്കാൻ വാലുമതി

വാലാൽകിട്ടും സൗജന്യം
വാരിക്കൂട്ടാനുത്സാഹം
വാലിൻ പേരുവിളിച്ചെന്നാൽ
പോരിനിറങ്ങും കട്ടായം.

വാലുതിരക്കി നടന്നിട്ടും
കിട്ടീല്ലൊന്നും ഹാ കഷ്ടം
വാലില്ലാത്തോരാണെന്റെ
മുതുമുത്തച്ഛന്മാരെല്ലാം

നേരെ ചോദിച്ചാലൊന്നും
വാലു ലഭിക്കില്ലതുസത്യം
പേരിന്നറ്റത്തൊട്ടിക്കാൻ
ആരുതരുമൊരുവാലിന്ന്

ശ്രേഷ്‌ഠത പൂശിയ വാലൊന്നും
കിട്ടില്ലെങ്കിൽ പോകട്ടെ
ശ്രേഷ്ഠത താഴ്ന്നോരു വാലാണേൽ
നേടിയെടുക്കാനുണ്ടേറെ

നിന്നുടെ വാലിൻ പേരെന്താ -
ണെന്നു ചോദിപ്പതു വൻകുറ്റം
വാലിൽകുത്തി തലപൊക്കി
ചീറിക്കൊത്തും മൂർഖന്മാർ

വാലിൻ പേരിൽ വെറിയോടെ
കേറിക്കൊത്താൻ പോരല്ലേ
വേണ്ടയെനിക്കൊരു മുറിവാലും
ഉണ്ണണമുള്ളതുകൊണ്ടോണം

ശേലിലെനിക്കൊരു വാലുണ്ട്
സ്നാനം ചെയ്തു ലഭിച്ചെന്നാൽ
പേരിൽചേർക്കാത്തൊരു വാല്
പേരിനു പഴയൊരുവാലാണേ.

Monday, August 15, 2016


രാമരാവണയുദ്ധത്തിനിടയിൽ മേഘനാഥൻ ലക്ഷ്മണനെയും സുഗ്രീവന്റെ നേതൃത്വത്തിലുള്ള വാനരപ്പടയെയും മായാപ്രകടനത്താൽ കബളിപ്പിച്ച് ബ്രഹ്‌മാസ്‌ത്രം പ്രയോഗിച്ച് മരണാസന്ന രാക്കി. അവരെ രക്ഷിക്കാൻ മൃതസഞ്ജീവനി വേണം. അതാകട്ടെ ലങ്കയിൽ നിന്നും വളരെ ദൂരെയാണ്  ഉള്ളത്. പുലരും മുമ്പ് അത് കിട്ടിയാൽ മാത്രമേ ലക്ഷ്മണനെയും മറ്റും രക്ഷിക്കാൻ പറ്റു .ജാംബവാന്റെ നിർദ്ദേശപ്രകാരം ഹിമാലയ സാനുക്കളിലെ മേരുപർവ്വതത്തിൽ വളരുന്ന ഔഷധച്ചെടികൾ കൊണ്ടുവരുവാൻ ഹനുമാനെയാണ് നിയോഗിച്ചത്.ഹനുമാൻ ആ സാഹസം ഏറ്റെടുത്ത് ഹിമാലയത്തിലേയ്ക്ക് പറന്നു. അവിടെയെത്തിയ ഹനുമാന്  ഔഷധച്ചെടികൾ ക്കിടയിൽ നിന്നും മൃതസഞ്ജീവനി മാത്രമായി പറിച്ചെടുക്കാൻ ക്ഷമയുണ്ടായില്ല. ഔഷധച്ചെടികൾ വളരുന്ന മഹാമേരുതന്നെ ഇളക്കിയെടുത്ത് ഹനുമാൻ തിരിച്ച് ലങ്കയിലേക്ക് പറന്നു. അങ്ങനെ വരുംവഴി മഹാമേരുവിന്റെ കുറച്ചുഭാഗം അടർന്നു താഴെ വീണു. അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന, കണ്ണൂർജില്ലയിലെ ഏഴിമല അങ്ങനെയുണ്ടായതാണ് എന്ന് ഐതിഹ്യം. അതിന്റെ ഉയരം കൂടിയ ഭാഗം ആഞ്ജനേയഗിരി എന്നാണ് അറിയപ്പെടുന്നത്. അവിടെ ഒരു വലിയ ആഞ്ജനേയ പ്രതിമയുണ്ട്. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഹനുമാൻ പ്രതിമയാണത്.
               ഇന്നത്തെ സ്വാതന്ത്ര്യദിന സന്തോഷയാത്ര അവിടേയ്ക്കായിരുന്നു. കണ്ണിനും കരളിനും കുളിർമ്മ പകരുന്ന ഹരിത ഭംഗി നുകർന്ന് ഞങ്ങൾ ആഞ്ജനേയ ഗിരിയിലെത്തി. ഹനുമാൻ പ്രതിമയ്ക്കരികിൽ നിന്നു നോക്കിയാൽ  താഴെ മനോഹരമായ  ഗ്രാമം കാണാം ...അതിനോട് ചേർന്ന് കടലും.
                കുറെ സമയം അവിടെ ചെലവഴിച്ചശേഷം ഞങ്ങൾ നേരെ എട്ടിക്കുളം ബീച്ചിലേക്കാണ് പോയത്.ഏഴിമല നേവൽ അക്കാദമിയുടെ ഗേറ്റുവരെ പോകാനേ സ്വാതന്ത്ര്യമുണ്ടായിരുന്നുള്ളു. നേരം ഉച്ചയായിരുന്നതിനാൽ അവിടെയുള്ള ഒരു ഹോട്ടലിൽ കയറി ഊണും കഴിഞ്ഞ് ഞങ്ങൾ കടൽത്തതീരത്തെത്തി.വൃത്തിയും ശുദ്ധിയുമുള്ള തീരം.ഒരിക്കലും അടങ്ങാത്ത കടലിന്റെ ഗദ്ഗദം കരയിലേക്ക് നിലയ്ക്കാതെ അലയടിച്ചെത്തി.നട്ടുച്ചയ്ക്കും വെയിലിന്റെ ചൂടറിഞ്ഞില്ല. ആൾത്തിര ക്കില്ലാതെ ഞങ്ങൾക്കായി മാത്രം പതിച്ചു തന്ന കടൽത്തീരം എന്ന് ഞങ്ങൾ തമാശ പറഞ്ഞു . പാറ ക്കെട്ടുകളുടെ മുകളിൽ വലിഞ്ഞു കയറി ഫോട്ടോയ്ക്ക്  പോസു ചെയ്തും സെല്ഫിയെടുത്തും ഞങ്ങൾ ആഹ്ലാദിച്ചു. (ഓ...ഒരു കാര്യം പറയാൻ വിട്ടു. ഈ വിജനതയെ മുതലെടുക്കാൻ ഞങ്ങൾക്കുമുമ്പേ രണ്ടുപേർ അവിടെയുണ്ടായിരുന്നു. എട്ടിക്കുളം ബീച്ചിനെ ഹവ്വാബീച്ചാക്കാൻ എത്തിയ അവർ, ഞങ്ങളെ കണ്ട് സദാചാരവാദികൾ എന്ന് തെറ്റിദ്ധരിച്ചാകാം സ്ഥലം വിട്ടത് , അവരെക്കുറിച്ചുള്ള ഞങ്ങളുടെ ധാരണകളെ ശരിവെച്ചു .അത് ഞങ്ങൾക്കു ചിരിക്കുള്ള വകയാകുകയും ചെയ്തു.) ഏറെ നേരം കടൽക്കാറ്റേറ്റും കടലലയുടെ തലോടൽ അനുഭവിച്ചും അവിടെ ചുറ്റിപ്പറ്റി നിന്നു.
      



 തിരിച്ചു വരും വഴി മറ്റൊരു സ്ഥലവും സന്ദർശിച്ചു. അതിവിശാലമായ ജലപ്പരപ്പ്.അവിടെ സ്വയം ചവുട്ടി നിയന്ത്രിക്കേണ്ട ബോട്ടിങ്ങ് സൗകര്യമുണ്ട്. ചുറ്റും കണ്ടൽക്കാടുകൾ വെച്ച് പിടിപ്പിച്ചിരിക്കുന്നു. കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മാടായിപ്പാറയ്ക്കും അടുത്തിലയ്ക്കും അടുത്തുള്ള കക്കമ്പാറയിലാണ്ഈ മനോഹരമായ സ്ഥലം.ജലത്തിന്റെ വിശാലതകൊണ്ട് തന്നെ ഈ പ്രദേശത്തെ പരപ്പ് എന്നപേരിൽ അറിയപ്പെടുന്നു.ധാരാളം സന്ദർശകർ അവിടെ വരാറുണ്ട്. മനോഹാരിതയും സൗകര്യവും വർദ്ധിപ്പിക്കാനുള്ള ജോലികൾ ഇപ്പോഴും അവിടെ നടക്കുന്നു.
 





























കൂടുതൽ കാര്യങ്ങൾ ചിത്രങ്ങൾ പറയും.

Thursday, August 11, 2016

സൗഹൃദ യാചന

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ഫുദ്ധിയാ എന്നു സ്വയം വിലയിരുത്തുന്ന ഒരാളുടെ സൗഹൃദ യാചന മ്യൂച്ചൽ ഫ്രണ്ട്സിന്റെ എണ്ണം നോക്കിയാണ് സ്വീകരിച്ചത്. അല്പസ്വല്പം വായനയും രചനയുമുണ്ടെന്നത് അധിക യോഗ്യതയായും കണ്ടു. സാധാരണ ഒരു നന്ദി വാക്കാണ് ഇൻ ബോക്സിൽ വരിക. പക്ഷെ വന്നത് “ഒന്നു ഹെല്പ് ചെയ്യുമൊ?“എന്ന ചോദ്യമാണ്. മനസ്സിൽ ഒരുപാടു ചോദ്യങ്ങൾ നിര നിരന്നു. ആദ്യമായിത്തന്നെ ഒരു സഹായം അപേക്ഷിക്കുന്നു എന്നത് നിസാര കാര്യമൊന്നുമായിരിക്കില്ലല്ലൊ. വർദ്ധിച്ച ഉൽക്കണ്ഠയോടെയാണ് ഒരു ചോദ്യച്ചിഹ്നം
കൊടുത്തത്. അപ്പോൾ വരുന്നു തിരിച്ചൊരു ചോദ്യം.

 “സ്ഥലം എവിടെയാ...''
ഇനി അതറിയാഞ്ഞിട്ട് കാര്യം പറയാതിരിക്കേണ്ട എന്നു കരുതി മറുപടി കൊടുത്തു
 "കണ്ണൂർ”
അപ്പോൾ ധൈര്യമായി ഒരു സഹായാഭ്യർഥന...
"എനിക്കൊന്നു റീ ചാർജ് ചെയ്തു തരുമോ...?”
ഒട്ടും ആലോചിച്ചില്ല. മറുപടി കൊടുത്തു.
“നോ താങ്ക്സ്''
അപ്പോഴതാ അടുത്ത സംശയം.
“എന്തിനാ താങ്ക്സ്..?”
“അല്ല. ഇത്രയും അത്യാവശ്യമായ ഹെല്പ് ചോദിച്ചതിന്”
“വെൽകം”(ഹാവൂ...എന്തൊരു മര്യാദ...!)
“ഓക്കേ” എന്നു ഞാനും.
( ഫ്രണ്ട്സിനോടെല്ലാം പയ്യൻ ഈ ഹെല്പ് ചോദിക്കുകയും അവരെല്ലാം അത് ചെയ്തു കൊടുക്കുകയും ചെയ്തിരിക്കുമോ ആവോ...!! )

Tuesday, August 2, 2016

(ഫീലിംഗ്സ് -ടെൻഷൻ, നിരാശ)

എല്ലാവരെയും
 സ്നേഹിക്കാനും വിശ്വസിക്കാനുമാണ്‌
എനിക്കിഷ്ടം.
പക്ഷേ
 അത് ചൂഷണം ചെയ്യപ്പെടുമ്പോൾ
എന്ത് ചെയ്യണമെന്നറിയാതെ
പകച്ചു പോകുന്നു.
(ഫീലിംഗ്സ് -ടെൻഷൻ, നിരാശ)
എന്റെ
കരളിന്നുള്ളിലും പേനാത്തുമ്പിലും
 ചിന്തയിലും സ്വപ്നത്തിലും ഭാവനയിലും നാവിൻ തുമ്പിലും...ലും ....ലും
 ഞാൻ കാത്തുസൂക്ഷിച്ചു വച്ചിരുന്ന എന്റെ അക്ഷരങ്ങൾ
എപ്പോഴാണ് 
എന്നോട് പറയാതെ ഇറങ്ങിപ്പോയതാവൊ...?!!
ആരോടു പരാതി പറയും...?
സത് മനസ്സുകളുടെ സഹായത്തോടെ
 ഏറെപ്പരതി കണ്ടു പിടിച്ച് കൊണ്ടുവരുമ്പോൾ 
എത്രയെത്ര പീഡനകഥകളാകും
 അവയ്ക്കെന്നോടു പറയാനുണ്ടാകുക....!!??
രണ്ടു ദിവസം മുന്പ് , എല്ലാരും ബഹുമാനത്തോടെ വിളിക്കുന്ന, പേരിൽ ,അല്പം കിറു കിറുപ്പ് ഉ ള്ള ഒരു രോഗത്തിന് (അലർജി) ചികിത്സ തേടി കുറച്ചു ദൂരെയുള്ള ഒരു പാരമ്പര്യവൈദ്യനെ കാണാൻ പോയി...വിട്ടുമാറാത്ത ജലദോഷം....നോണ്‍ സ്റ്റോപ്പ്‌ തുമ്മൽ ..(കാലാവസ്ഥയിലുള്ള ഏതു മാറ്റവും നിരീക്ഷിക്കാൻ , കാലാവസ്ഥാ നിരീക്ഷകർ എന്നെ എപ്പോകൊണ്ട് പോയെന്നു ചോദിച്ചാൽ മതി...)
കാറിന് അലർജി ഉണ്ടാക്കുന്ന റോഡ്‌ ആയതിനാൽ ബസ്സിലായിരുന്നു പോക്കുവരവ് .
വൈദ്യരെ കണ്ടു രോഗവിവരങ്ങൾ പറഞ്ഞു ...ഇന്നത്തെ ഫാസ്റ്റ് ഫുഡും , ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളും വരുത്തി വയ്ക്കുന്ന ആരോഗ്യപ്രശ്നത്തെ പ്പറ്റിഒരു നല്ല ക്ലാസ് കേൾക്കുവാനുള്ള ഭാഗ്യം അപ്പോഴുണ്ടായി....പിന്നെ പൊതിഞ്ഞു കിട്ടിയ ഒരു കുപ്പി കഷായം,അരിഷ്ടം ,തലയിൽ തേക്കാനുള്ള എണ്ണ തുടങ്ങിയവയുമായി മടക്കയാത്ര.
ചുരുക്കിപ്പറയാം
വീട്ടിലെത്തുമ്പോഴേയ്ക്കും നടുവിനൊ രസ്ക്കിത ...ഇരിക്കാൻ മേലാ ...നിക്കാൻ മേലാ .ബസ്‌ യാത്രകൊണ്ട് കിട്ടിയ സമ്മാനം ...

എനിക്കൊന്നെ പറയാനുള്ളൂ .
മുഖ്യമന്ത്രി രാജി വയ്ക്കുക.

Tuesday, July 26, 2016

പാലക്കയം തട്ട്

പാലക്കയം തട്ട്

 വിശദവിവരങ്ങൾ

സമുദ്ര നിരപ്പിൽ നിന്നും 3500 അടിയിലേറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പൈതൽ മലയോടൊപ്പം നില് ക്കുന്നതാണ്.  വർഷം മുഴുവൻ സന്ദർശനത്തിനു സാധ്യതയുള്ള സ്ഥലമാണിത് .എപ്പോഴും വീശിയടിക്കുന്ന കുളിർമയുള്ള കാറ്റാണ് ഇവിടുത്തെ പ്രത്യേകത. 30 ഏക്കറിലേറെ വിസ്തൃതമായ പുൽമേടുകളും പ്രകൃതിരമണീയമായ വിദൂരക്കാഴ്ചകളും കണ്ണും മനസ്സും  നിറയ്ക്കും. പ്രകൃതിദത്തമായ ഒരു ഗുഹ ഇതിനടുത്തുണ്ട്. പണ്ട് ഏതോ ബുദ്ധസന്യാസി ഈ ഗുഹയിൽ തപസ്സിരു ന്നുവത്രേ. അതിനാലാകാം അയ്യൻ മട തുരങ്കമെന്ന പേരിലാണ് ഈ ഗുഹ അറിയപ്പെടുന്നത് .ജാനുപ്പാറ വെള്ളച്ചാട്ടവും പാലക്കയം തട്ടിനടുത്താണ് .
രണ്ടു മലകൾക്കിടയിൽ റോപ്പ് വേ സൗകര്യം സാധ്യമാക്കാവുന്നതാണ് .മാത്രമല്ല പൈതൽമലയിൽ നിന്നും പാലക്കയം തട്ടിലേക്ക്   റോപ്പ് വേ ഒരുക്കുന്നതും   ഈ വിനോദ സഞ്ചാരകേന്ദ്രത്തിന്റെ മൂല്യം വർദ്ധിപ്പിക്കുന്നു.




                                                                    പ്രകൃതിയുടെ ബാൽക്കണി
      കാർയാത്ര മുകളിൽ വരെ ബുദ്ധിമുട്ടാണ് .അതിനാൽ താറിട്ട വഴി അവസാനിക്കുന്നിടത്തുനിന്നും    പ്രധാനകയറ്റം കയറി മുകൾത്തട്ടിലെത്താൻ ജീപ്പ് സൗകര്യം ഉണ്ട്. അല്പം സാഹസികത   ഇഷ്ടപ്പെടുന്നവർ ബൈക്കും എന്തിന് ഓട്ടോറിക്ഷവരെ മുകളിലെത്തിക്കും .

     മഴക്കാല കാഴ്ചകൾ




                                                           കോടമഞ്ഞിൽ കുളിച്ച പ്രകൃതി



താഴ്വാരത്തുനിന്നുള്ള കാഴ്ച                                                              
 

                                                ജാനുപ്പാറ വെള്ളച്ചാട്ടം (മണ്ടളം -പുലിക്കുരുമ്പ റോഡിൽ നിന്നുള്ള ദൃശ്യം)




  








                                       

Wednesday, July 6, 2016

"ഇതാണ് ഇപ്പോൾ നമ്മൾ"


"ഇതാണ് ഇപ്പോൾ നമ്മൾ"



കുറച്ച് ദിവസങ്ങളായി അവൾ മനസ്സിൽ ചിന്തിച്ചു കൂട്ടിയതത്രയും ജീവിതത്തെക്കുറിച്ചായിരുന്നു. വെറുതെയെങ്കിലും ഒരു സ്വയം പഠനത്തിന്റെ ഉൾവലിവ്. ഒടുവിൽ ഒരു ദിവസത്തെ ബ്രേക്ക് ഫാസ്റ്റിനിടയിൽ മൗനം മുറിച്ച് അവൾ അവനോടു പറഞ്ഞു.

"എനിക്കു മനസ്സു തുറന്ന് നിന്നോടൊന്നു സംസാരിക്കണം എന്നുണ്ട്...എന്റെ മോഹങ്ങൾ.... എന്റെ വിഷമങ്ങൾ..."

പെട്ടെന്ന് ഒരു പൊട്ടിത്തെറി.

"അതിനാരെങ്കിലും നിന്റെ വായ മൂടിക്കെട്ടി വെച്ചിട്ടുണ്ടോ?"

അവളുടെ മൗനത്തിന്റെ കട്ടി കൂടി. അസഹ്യതയോടെ അവൻ തുടർന്നു.

"പറയാനുള്ളത് തുറന്നു പറയണം. അല്ലാതെ..."

ഉയർന്ന രസനിരപ്പ് താഴുന്നതുവരെ അവൾ മൗനം കുടിച്ചു. പിന്നെ പറഞ്ഞു.

. "ഇല്ല ഒന്നും പറയാനില്ല."

താഴ്ന്നു വന്ന രസനിരപ്പിന്റെ ഉയരം പിന്നെയും കൂടുന്നത് അവൾ അറിഞ്ഞു.

"ഇതു കേൾക്കുമ്പോഴാ..."

മുഴുവനാക്കാതെ അവൻ നിർത്തി.

അവന്റെ മുഖത്തെ ഭാവമാറ്റങ്ങൾ അവൾ നിശ്ശബ്ദം വീക്ഷിച്ചു. ആ മനസ്സിലും എന്തൊക്കെയോ നീറിപ്പിടയുന്നുണ്ട്. അടക്കി വെച്ച ഇഷ്ടങ്ങൾ....ഇഷ്ടക്കേടുകൾ ...പരാതികൾ... പരിഭവങ്ങൾ..
പറഞ്ഞാൽ തീരുന്ന നിസ്സാരകാര്യങ്ങൾ.....അതു കേൾക്കാൻ അവൾ എന്നും ഒരുക്കമായിരുന്നു.
പക്ഷേ പറയില്ല. പറയാനും കേൾക്കാനുമുള്ള ക്ഷമയില്ല.

സാവകാശം അവൾ ചോദിച്ചു.

"അല്പ്പം മുമ്പ് നീയെന്തിനാ ചൂടായത്?"

അവൻ മിണ്ടിയില്ല.

അത്രയേ ഉള്ളു. മനപ്പൂർവ്വമല്ല. അത് അവൾക്കറിയാം. എന്നാലും അതിന്റെ പ്രത്യാഘാതങ്ങളുടെ വലുപ്പം അത്ര ചെറുതല്ലല്ലോ.

ചുവരിൽ പതിച്ചിരിക്കുന്ന ഒരു ദ്വിമാന ചിത്രത്തിലേക്ക് അവൾ അവന്റെ ശ്രദ്ധ ക്ഷണിച്ചു.

" നോക്കൂ അതിൽ നീ എന്താണിപ്പോൾ കാണുന്നത് ?''

"തത്ത "

"ഞാൻ കാണുന്നത് കുതിരയെ ആണ്."

പണ്ട് ഒരേ സമയം ഒരേ കാഴ്ചകളാണ് രണ്ടാളും കണ്ടത്. കാഴ്ചയുടെ തലങ്ങളിൽ മാറ്റം വന്നത് എപ്പോൾ...?എങ്ങനെ...?

ഒരു ദീർഘ നിശ്വാസത്തോടെ അവൾ മന്ത്രിച്ചു.

"ഇതാണ് ഇപ്പോൾ നമ്മൾ."

Monday, January 18, 2016

വഴിയരികിലെ മരം.

.
കടന്നു പോകവേ കൈകൾ വീശിയെൻ 
കുഞ്ഞിലകളെ ഞെരിച്ചതും
കുളിരുനല്കുവാൻ  കൊതിച്ചോരെൻശാഖ
ഒടിച്ചെടുക്കുവാൻ ശ്രമിച്ചതും
പ്രണയസ്വപ്നങ്ങൾ പങ്കുവെയ്ക്കവെ
വെറുതെയെൻ  തൊലി പൊളിച്ചതും
തകർന്ന ബന്ധത്തിൽ മനം മടുത്തെന്റെ
ഉടലിൽ നിൻ  പകതീർത്തതും
പകൽ വെളിച്ചത്തെ ഭയന്ന് നീയെന്റെ
മറവിൽ ക്ലാന്തയായ് ഒളിച്ചതും
വെറുതെ കല്ലെടുത്തെറിയും ഭ്രാന്തിന്റെ
മുറിവ് ഞാൻ മെയ്യിൽ ഏറ്റതും

വഴിയെ പോകുവോർ വടിയെടുത്തെന്റെ
മുതുകിൽ താളമടിച്ചതും
ഒഴുകിടുമെന്റെ ഹൃദയരക്തത്താൽ
കൊടികൾ തൻ നിറം തീർത്തതും
ശ്വസനവേരുകൾ പിഴുതെറിഞ്ഞെന്റെ
ചുടുനിശ്വാസം നീ തടഞ്ഞതും
വെറുതെയെന്നു  നീ പറയുമെങ്കിലും
വെറുതെ വേദന സഹിച്ചു ഞാൻ
ഒടുവിൽ എന്തിനായ് തണലു തന്നോരെൻ
ചില്ലയിൽ ഭാരം  അളന്നു നീ 

അധിക നൊമ്പരച്ചൂടിനാലെന്റെ
ഇലകൾ തുള്ളി വിറച്ചു പോയ്‌
അരുതരുതെന്നു കരഞ്ഞു കേണിട്ടും
അടിവേരുപോലും അറുത്തവർ

അടിപതറി ഞാൻ അടിയവേ സൂര്യൻ
അധികവീര്യനായ് ജ്ജ്വലിച്ചതും 
അധികദൂരമല്ലപകടമെന്നെൻ
അടയും നേത്രത്തിൽ തെളിഞ്ഞതും
അത് പറയവെ  ചെവികൾ ഇല്ലാത്ത
അഹങ്കാരം പരിഹസിച്ചതും.
തലയുയർത്തുവാൻ അറിയാത്ത പുതു
തലമുറ കേട്ട് ചിരിച്ചതും 

വെറുതെ എന്ന് ഞാൻ കരുതിടാം
എല്ലാം വെറുതെയാകുമെന്നറിയുക 

അരികിലെത്തുന്നോരപകടങ്ങളെ
അറിയുന്നില്ലെന്നെന്നു നടിക്കുവോർ
അറിയണമെങ്കിൽ  ചൊറിയണം അന്ന്
അറിയും വഴിയെല്ലാം അടഞ്ഞെന്ന്.