Friday, December 26, 2008

ഇവര്‍ കുഞ്ഞു മാലാഖമാര്‍

പിഞ്ചു മക്കളെ നിങ്ങള്‍ നീറുമെന്‍
ഹൃത്തടത്തിലുറങ്ങിക്കിടക്കുക
ഇല്ല നിങ്ങളെ തൊട്ടുണര്‍ത്തുവാ-
നെങ്ങു നിന്നും വരില്ലൊരു തെന്നലും.

അമ്മയാണിവള്‍ നെഞ്ചിലൂഷ്മ
സ്നേഹസാഗരം കാത്തു സൂക്ഷിപ്പവള്‍,
‍കുഞ്ഞു മക്കളെ ചേര്‍ത്തു വയ്ക്കുവാന്‍
നൂറു തൂവല്‍ ചിറകു വിരിപ്പവള്‍.

ആഞ്ഞുവീശും കൊടുംകാറ്റില്‍ നിന്നുമാ -
വന്‍ തിരമാലക്കോളില്‍ നിന്നും സദാ-
വന്നുചേരും വിപത്തേതാണെങ്കിലും
ധീരയായ്‌ തന്റെ മക്കളെ കാക്കുവോള്‍,

എങ്കിലും ഞൊടിനേരത്തിലിപ്പെരു-
മണ്ണില്‍ വീണുചിതറിത്തെറിച്ചൊരാ
പത്തു പൂവുകള്‍ , അല്ല പൂമൊട്ടുകള്‍
എങ്ങിനാശ്വസിച്ചീടുവതെന്‍ മനം?!

വര്‍ണമേറുമീ പൂവാംകുരുന്നുകള്‍
നല്‍കിടുമേറെയാനന്ദ നിര്‍വൃതി ,
പാഞ്ഞടുക്കുന്ന ക്രൂര മൃഗത്തിനും
ശാന്തിയേകുമീകുഞ്ഞു മാലാഖമാര്‍.

എന്തു സുന്ദര സ്വപ്നങ്ങളായിരു-
ന്നിത്ര നാളവര്‍ കണ്ടതെന്നോര്‍ക്കുക,
നന്മകള്‍തിങ്ങുമപ്പുണ്യ ജന്മങ്ങള്‍-
ക്കെത്ര ഹ്രസ്വമാം ജീവിതം ഭൂമിയില്‍....!!!

ഈയുലകിന്നുമപ്പു റം ജീവിതം
നല്‍കുവാന്‍ കഴിവുള്ളവനീശ്വരന്‍
‍സ്വര്‍ഗ വാടിയലംകൃതമാക്കുവാന്‍
കൊണ്ടു പോയതാണീക്കുഞ്ഞു പൂവുകള്‍.

ഒന്നു ചിന്തിക്കിലെത്രയോ ഭേദമാ-
ണീനരകത്തില്‍ നിന്നുള്ള മോചനം...?!!!

അമ്മതന്‍ ഗര്‍ഭപാത്രത്തിനുള്ളിലും
രക്ഷയില്ലാതുഴറുന്നു ഭ്രൂണങ്ങള്‍...
തമ്മില്‍ വെട്ടി മരിക്കുന്ന സോദരര്‍
‍തിന്മകള്‍ നിത്യം ചെയ്യുന്നു മാനവര്‍...

തോക്കുകള്‍,വെടി,സ്ഫോടനം,ബോംബുകള്‍
‍കത്തിയും വടിവാളും കഠാരയും,
ആര്‍ത്തി പൂണ്ട മനുഷമൃഗങ്ങള്‍തന്‍
മൂര്‍ച്ചയേറും കുടില തന്ത്രങ്ങളും...,

തേനില്‍ മുക്കിയൊളിപ്പിച്ചു വച്ചൊരാ-
തീവിഷം തുപ്പും വാക്കിന്‍ പ്രവാഹവും,
അമ്മ പെങ്ങളെന്നുള്ള ബന്ധങ്ങള്‍ ത-
ന്നുള്ളറിയാത്ത രാക്ഷസക്കൂട്ടങ്ങള്‍...,

കണ്‍കളില്‍ കാമഭ്രാന്തുമായ്‌ ചുറ്റിലും
തക്കം പാര്‍ത്തങ്ങിരിപ്പൂ കഴുകന്മാര്‍
പിഞ്ചു മേനിയും പിച്ചിപ്പറിച്ചു കൊ-
ന്നട്ടഹാസം മുഴക്കുന്നു കശ്മലര്‍.

പൊന്നു മക്കളെ നിങ്ങളീശന്റെ
നെഞ്ചിനുള്ളിലെ കുഞ്ഞു മാലാഖമാര്‍....,

മുന്നില്‍ ഗര്‍ത്തങ്ങള്‍ സങ്കടക്കടല്‍
ഒന്നിലും വീണുഴറാതിരിക്കുവാന്‍
സ്വര്‍ഗസീമയില്‍ ഉല്ലസിച്ചീടുവാന്‍
‍കൊണ്ടു പോയതാ ണാ സ്നേഹ ഗായകന്‍..!!!

കുഞ്ഞു മക്കളെ നിങ്ങള്‍ നീറുമെന്‍
ഹൃദ്ത്തടത്തില്‍ ഉറങ്ങിക്കിടക്കുക
കുഞ്ഞു മക്കളെ നിങ്ങളോര്‍മ്മതന്‍
ള്‍ത്തുടിപ്പുകളായി വസിക്കുക......!!!!

Thursday, December 11, 2008

മഴയൊഴുകുന്നു

ഇന്നോളം ഞാന്‍
കണ്ടതില്ലിങ്ങനെ
നിറമനമോടെ,
നിര്‍വൃതിയോടെ
മഴയെ
ഉള്‍ക്കാമ്പിലേ-
ക്കാവാഹിക്കുമീ
പ്രകൃതിഭാവം.
ഇല്ലൊരു ചലനവുമീ-
ത്തൈത്തെങ്ങോലയില്‍,
ഉയരമേറുമീ വന്‍ ദാരുവില്‍,
തളിരില ചൂടുമീ മുരിങ്ങയില്‍,
ചെറു കായ്കള്‍ പേറുമീ പപ്പായയില്‍.
നിറമനമോടെ
നിര്‍വൃതിയോടെ
സ്വീകരിക്കയായ്‌
ഇളം കുളിരോടെ.
പുളിമരത്തിന്‍
ചെറുതാമിലകളും
വിറയാര്‍ന്നു നില്‍ക്കുന്നഹോ.
ഒരു കുഞ്ഞു തെന്നല്‍ പോലുമി-
വര്‍ഷപാതത്തിനെതിരായ്‌
വീശുന്നതില്ല,
പടഹധ്വനികളുമായ്‌
എത്തിയതില്ലിടിയും
കണ്ണഞ്ചിക്കുമൊരു
സൗദാമിനിയും.
കേള്‍ക്കുന്നതൊരു
മര്‍മ്മരം,
കാതിനിമ്പം
വളര്‍ത്തുമൊരു ഗീതം
പെയ്യുകയല്ലിതു മഴ
ഒഴുകുന്നു നിര്‍വിഘ്നം
പ്രിയ തരമൊരു
തലോടലിന്‍ സുഖ-
മറിഞ്ഞൊരു നേര്‍ത്ത വിറയല്‍...
സുന്ദരിതന്‍ മിഴിപ്പീലിയുടെ ചഞ്ചലത...
അതു മാത്രമീ പുല്‍ക്കൊടിത്തുമ്പിലും
പൂവിന്നിതളിലും.
കനിഞ്ഞൊഴുകുകയാണീ
മഴ
വെയിലിന്‍ കൊടും താപമേറ്റുഴറിയ
മേദിനിയില്‍ നിന്നുയരുമൊരു
ചുടുവീര്‍പ്പടക്കുവാന്‍
‍അകലേയ്ക്കകലേയ്ക്കല-
ഞ്ഞൊടുവില്‍ തളര്‍ന്നവശരാം
വേരുകള്‍ക്കാശ്വാസമേകുവാന്‍,
ഇടതടവില്ലാ-
തൊഴുകുകയാണീമഴ
പ്രകൃതിതൻ  ‍അപൂര്‍വ സുന്ദരമാ-
മൊരാര്‍ദ്രഭാവം...!
ഇതാണമ്മതന്‍
സ്നേഹ ലാളനം
പ്രിയതരമാം
ഒരാശ്ലേഷണം.