Tuesday, December 29, 2015

അഭിരാമകുടുംബ സംഗമം

അഭിരാമകുടുംബ സംഗമം എന്നറിഞ്ഞപ്പോൾ മുതൽ എങ്ങനെ ആ ദിവസം അതിൽ  പങ്കെടുക്കാ മെന്ന  ആലോചന ആയിരുന്നു. ഏതാനും മാസമായി ബെഡ് റസ്റ്റ്‌ എന്ന അവസ്ഥയിലായിരുന്ന തിനാൽ വരുന്നകാര്യം ഒട്ടും പ്രതീക്ഷിക്കാവുന്നതായിരുന്നില്ല. എന്നാൽ ഒരു മാസം മുമ്പ് ഒരു മുംബൈ യാത്രയും ഒരു പൊതുപരിപാടിയും  നല്കിയ ആത്മവിശ്വാസത്തിന്റെ ബലത്തിൽ യാത്ര ഉറപ്പിച്ചു. എങ്കിലും ഒരു തുടർപരിശോധനയ്ക്ക് എന്ന പേരിട്ട് മാളയിലുള്ള എന്റെ വൈദ്യരെ കാണാൻ ഡിസം.22 നും, അന്ന് തന്നെ തിരിച്ചു യാത്ര ചെയ്യാൻ ബുദ്ധിമുട്ട് എന്ന  വ്യാജേന പിറ്റേന്നത്തേയ്ക്കും ട്രെയിൻ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു.
പക്ഷേ പിന്നെയും തടസ്സമുണ്ടായി.പരിപാടിക്ക് മൂന്നു നാലു ദിവസം മുമ്പ് രണ്ടു കഷണം ഓറിയോ ബിസ്കറ്റ് അലർജിയായി എന്നെ കഷ്ടപ്പെടുത്തി. എന്നെ കണ്ടാൽ എനിക്ക് പോലും തിരിച്ചറിയാൻ പറ്റാത്ത വിധം ശരീരം ചൊറിഞ്ഞുവീർത്തു .ചൊറിച്ചിലടങ്ങിയപ്പോഴാകട്ടെ പുകച്ചിലും. അതിനേക്കാൾ  വരാൻ കഴിയില്ലല്ലോ എന്ന നിരാശയും...
(ഞാൻ ലീല എം ചന്ദ്രൻ എന്ന് നെറ്റിയിൽ  എഴുതി വരേണ്ടി വരും എന്നാണ് കരുതിയത്.)
എന്തായാലും 22 നു യാത്രപുറപ്പെടുമ്പോഴേയ്ക്കും കണ്ടാൽ ആരും പേടിച്ചോടില്ല എന്ന സമാധാന ത്തോടെ രാവിലെ പുറപ്പെട്ടു. നേരെ മാളയിലുള്ള ഡോക്ടറെ പോയി കണ്ടു. ടെസ്റ്റു റിസൾട്ട് കാണിച്ചു ഇപ്പോഴത്തെ സ്ഥിതിഗതികൾ വിലയിരുത്തി കെട്ട് കണക്കിന് മരുന്നുകളുമായി തൃശ്ശൂർക്ക്. ഇടയ്ക്കിടെ ചന്തുവേട്ടനെ വിളിച്ചു യാത്രയുടെ പുരോഗതി അറിയിച്ചിരുന്നു.ഏട്ടൻ എത്താൻ താമസമുണ്ടെന്നും ഗുരുജി നേരത്തെ എത്തിയിട്ടുണ്ടെന്നും അധികം വൈകാതെ ബോബിച്ചേട്ടായി
എത്തിച്ചേരുമെന്നും ഗുരുജിയുടെ നമ്പറിൽ വിളിച്ചാൽ കൃത്യമായ സ്ഥലം പറഞ്ഞു തരുമെന്നും ഏട്ടൻ അറിയിച്ചു.
ഞങ്ങളുടെ മകനെപ്പോലെ ഞങ്ങളെ സ്നേഹിക്കുന്ന തൃശ്ശൂരുള്ള സജീവനും ആതിരയ്ക്കും 9 വർഷത്തെ നീണ്ട ചികിത്സയ്ക്കും കാത്തിരിപ്പിനും ശേഷം കിട്ടിയ കണ്മണിയുടെ പേരിടീൽ 21 നു ആയിരുന്നു. അന്ന് വരാൻ കഴിയില്ലെന്നും 22 നു വരുമ്പോൾ കാണാമെന്നും പറഞ്ഞതിൻ  പ്രകാരം സജീവൻ കാത്ത് നിന്ന് ഞങ്ങളെയും കൂട്ടി ആതിരയുടെ വീട്ടിലേയ്ക്ക് പോയി.....കുഞ്ഞിനെ കണ്ട് അവരുമായി കുറച്ചുനേരം ചെലവഴിച്ചു. തിരിച്ച്  സജീവൻ തന്നെയാണ് ഞങ്ങളെ ലോഡ്ജിൽ എത്തിച്ചത്. 
മഞ്ഞളിന്റെ പേരുമായി സാമ്യമായ  ലോഡ്ജ് എന്ന് ചന്തുവേട്ടൻ പറഞ്ഞിരുന്നു.അവിടെത്തി ഗുരുജിയെ വിളിച്ചു. രണ്ടു മിനിട്ടു തികച്ചാകും മുമ്പ് തന്നെ രണ്ടു സൂര്യന്മാർ സ്റ്റെയർ കേസിൽ പ്രത്യക്ഷപ്പെട്ടു. രണ്ടുപേരും എനിക്ക് അറിയാവുന്നവർ. കൂത്തുകാരനെ ജനങ്ങൾ അറിയും.ജനങ്ങളെ കൂത്തുകാരൻ  അറിയില്ല എന്നതുപോലെ എന്നെ ആ മഹാപ്രതിഭകൾക്കറിയണം എന്നില്ലല്ലോ. അതുകൊണ്ട് കൈകൂപ്പി സ്വയം പരിചയപ്പെടുത്താൻ ശ്രമിച്ചു. അതിനു മുമ്പ് എന്നെ മനസ്സിലായ മട്ടിലായിരുന്നു അവരുടെ പെരുമാറ്റം.(എന്റെ രൂപം അവരെ ഒന്ന് സംശയിപ്പിച്ചിട്ടുണ്ടാകും എന്നാണ് ഞാൻ ഇപ്പോഴും കരുതുന്നത്.)
നേരെ മുറിയിലേയ്ക്ക് ...അവിടെ അവരുടെ പ്രിയസഖിമാർ ...തറവാട്ടമ്മയുടെ ഗാംഭീര്യത്തോടെ ഗുരുപത്നിയും പ്രേമത്തിലെ ഒരു നായികയുടെ സ്റ്റൈലൻ മുടിയുമായി ശ്രീമതി ബോബിയും. കുശലങ്ങൾക്കു ശേഷം ഞങ്ങൾക്കായി അനുവദിച്ച മുറിയിൽ ഇരിക്കുമ്പോഴാണ് ഒരു പോലീസുകാരൻ കുടുംബസമേതം എത്തിയത്. അദ്ദേഹത്തിന്റെ അന്നത്തെയും പിറ്റേന്നത്തേയും ഡ്യൂട്ടി അഭിരാമത്തിനു വേണ്ടിയുള്ളതായിരുന്നു.(ഒരു വലിയ സല്യൂട്ട് സുരേഷ് )
അതിനിടയിൽ ഗുരുജിക്കും ചേട്ടായിക്കും 23നു  പ്രകാശനം നടത്താനുള്ള റഷീദ് തൊഴിയൂരിന്റെ രണ്ടുപുസ്തകങ്ങളടക്കം എന്റെ പുസ്തകങ്ങളും ആദരപൂർവം  സമർപ്പിച്ചിരുന്നു.അതിൽ കൈയൊപ്പ്‌ ചാർത്തണം എന്ന ഗുരുവാജ്ഞയും അനുസരിച്ചു.

7 മണിക്ക് എത്തുമെന്ന് പറഞ്ഞ ചന്തുവേട്ടനെ10 മണി ആയിട്ടും കാണാഞ്ഞ് വീണ്ടും വിളിച്ചു. താഴെ എത്തി എന്ന മറുപടി. ഗുരുജിയുടെ മുറിയിൽ  ചെല്ലുമ്പോൾ ഗുരുജിയുടെയും ചേട്ടായിയുടെയും പാതികൾ വിശേഷങ്ങൾ പറഞ്ഞിരിക്കുകയാണ്. അവരോടൊപ്പം ഞാനും കൂടി . അല്പം കഴിഞ്ഞ പ്പോൾ സർഗ്ഗയും അമ്പിളിക്കുട്ടിയും (ഏട്ടത്തിയമ്മ യെന്നു വിളിക്കാൻപറ്റില്ലാലോ.)എത്തി.
പിന്നാലെ രണ്ടു സൂര്യന്മാരോടൊപ്പം പുതിയ സൂര്യനും അകമ്പടിയായി വാദ്യവും വാദ്യമേളക്കാരും. ലീലക്കുട്ടിയെന്ന ഒരു വിളിയിലൂടെ എന്നെ തൃപ്തയാക്കി ഒന്ന് വിശ്രമിക്കാൻ പോലും മെനക്കെടാതെ സംഗീതസപര്യയ്ക്കു തുടക്കമായി. പാട്ടിലും താള ത്തിലും ലയിച്ചു കുറച്ചു സമയം ചെലവഴിച്ചശേഷം ഞാൻ ഞങ്ങളുടെ മുറിയിലേയ്ക്ക് പിൻവാങ്ങി.
പിറ്റേന്ന് രാവിലെ എന്നെ സൂര്യകുടുംബത്തെ ഏല്പ്പിച്ച് ചന്ദ്രേട്ടൻ പുസ്തകക്കെട്ടുകൾ റെയിൽവേ സ്റ്റേഷനിൽ നിന്നും എടുത്ത് റഷീദിന്റെ ബന്ധുക്കൾക്ക് കൊടുക്കാൻ പോയി.പക്ഷേ  പറഞ്ഞ സമയം കഴിഞ്ഞിട്ടും അവരെത്തിയില്ല. ഒടുവിൽ ഭാരം എടുക്കരുത്എന്ന ഡോക്ടറുടെ വിലക്ക് കാര്യമാക്കാതെ പുസ്തകക്കെട്ടുകൾ എടുത്ത് 10 മണിയായപ്പോഴേയ്ക്കും ചന്ദ്രേട്ടൻ അഭിരാമ വേദിയിൽ എത്തി.
അതിനു മുമ്പേ ഞാൻ ത്രിമൂർത്തികൾക്കൊപ്പം സംഗമവേദിയിൽ എത്തിയിരുന്നു. പിന്നീടുള്ള സമയം അവിടുത്തെ മേളം എന്തായിരുന്നു എന്ന് പറഞ്ഞാൽ തീരൂല്ല. തിരിതെളിക്കൽ, ആദരിക്കൽ, അഭിരാമഗാനാവതരണം, അവാർഡ്‌ നല്കൽ, പുസ്തകപ്രകാശനം, പരിചയപ്പെടൽ അങ്ങനെ... അങ്ങനെ...അങ്ങനെ....ഈയുള്ളവളും പരിചയപ്പെടുത്തി. ഒരു കവിത ചൊല്ലണം എന്നുണ്ടായിരുന്നു. എല്ലാരേം പരിചയപ്പെട്ടിട്ടാകാം എന്ന് കരുതി.പക്ഷെ നിർഭാഗ്യവശാൽ പിന്നീട് അതിന് അവസരം ഒത്തില്ല.(രക്ഷപ്പെട്ടല്ലേ...!!)
നേരത്തെ പരിചയമുള്ള പലരെയും പിന്നെയും കണ്ടപ്പോഴുള്ള ആനന്ദം പറഞ്ഞറിയിക്കാനാവില്ല. ഏട്ടനെ തിരുവനന്തപുരത്ത് അഞ്ജുകൃഷ്ണയുടെ പുസ്തകപ്രകാശനത്തിനാണ് ആദ്യം കണ്ടത്. ഗുരുജിയേയും ചേട്ടായിയേയും ഹരിശ്രീ ബുക്സിന്റെ പ്രകാശനത്തിന് എറണാകുളത്തു വെച്ചും .പോൾസൻ തേങ്ങാപ്പുരയ്ക്കലിന്റെ പുസ്തകപ്രകാശനത്തിനു പോൾസനെ മാത്രമല്ല വീണ്ടും ഗുരുജിയേയും, രാധാമീരയെയും മീരാ കൃഷ്ണയേയും കണ്ടു. മീരകൃഷ്ണയെ  പിന്നീടും പലപ്രാവശ്യം കണ്ടിരുന്നു.സർഗയെ പരിചയപ്പെട്ടത് ദുബൈയിൽ വെച്ചാണ്(നൈനീക നിധിയുടെ "മഞ്ഞുപോയ ശീർഷകങ്ങൾ " എന്ന പുസ്തകപ്രകാശനം സബീൽ പാർക്കിൽ വെച്ച് നടത്തിയപ്പോൾ.) ജിനിൽ,ഗ്രാമീണൻ , സാബുകൊട്ടോട്ടി,ബുദ്ധിമാനായ വിഡ്ഢിമാൻ,(ബ്ലോഗ്‌ തുടങ്ങിയകാലം മുതൽ സാബുവും വിഡ്ഢിമാനും   സുഹൃത്തുക്കൾ ആണ്‌. ), ലതിക പി  നന്ദിപുലം(മഹിതഭാസ്കറിന്റെ , "നോവുപാടം" ശ്രീജ വേണുഗോപാലിന്റെ "കൊടുവേലിപ്പൂക്കൾ " എന്നീ പുസ്തകപ്രകാശനത്തിന് സംഗീത നാടക അക്കദമിയിൽ വെച്ച്) ,നാൻസിത, ശ്രീക്കുട്ടി ,ജിൽജിത്ത് (മൂവരേയും എന്റെ "ദൈവം കല്ലിൽ എഴുതിയത് "എന്ന പുസ്തകപ്രകാശനവേളയിൽ)ബഷീർ വല്ലപ്പുഴ, ശിവനന്ദയുടെ "മഞ്ഞു പൂത്ത വെയിൽ  മരം" (ചങ്ങമ്പുഴ പാർക്ക്),പോൾസന്റെ ''ചാത്തനേറ് " എന്നിവയുടെ പ്രകാശന ത്തിന്...  മധുവേ ട്ടനും ഞാനും കണ്ണൂർ കവിമണ്ഡലം വേദിയിൽ ഒരുമിച്ചുള്ളവർ ...അങ്ങനെ ബ്ലോഗ്‌ മീറ്റിങ്ങുകളിലും പുസ്തകപ്രകാശന വേദികളിലും വെച്ച് പരിചയപ്പെട്ടവർ ഒരുപാടുപേർ ശ്രീനാരായണൻ മൂത്തേടത്ത് ,രാമകൃഷ്ണൻ സരയു.  പാവൂട്ടിച്ചേച്ചി, ദീപ കരുവാട്ട് തുടങ്ങിയവരെ പരിചയപ്പെടുത്താതെതന്നെ മനസ്സിലായി. മാലതിയമ്മ, വിജു നമ്പ്യാർ, നിഖിൽ തളിക്കുളം, അപ്പുക്കുട്ടൻ  തുടങ്ങിയവരെ പേര് പറഞ്ഞതേ തിരിച്ചറിഞ്ഞു.(നിഖിലിനെ ഒരിക്കലും മറക്കില്ലട്ടോടാ.. ഇനിയും നമുക്ക് വഴക്കുണ്ടാക്കണ്ടേ...!!) അജയ് കുമാർ ,കൃഷ്ണ രാജാ ശർമ്മയും  കുടുംബവും, വൈക്കം രാമചന്ദ്രനും കുടുംബവും, സരിത ഉണ്ണി,റഷീദിന്റെ ഭാര്യ,അമ്മ,മകൾ  ,മരുമകൻ, ദിവ്യ തുടങ്ങിയവരെയൊക്കെ പുതുതായി   മനസ്സിൽ പതിച്ചുവെച്ചു. രാജീവ്‌ പിള്ളത്തിന്റെ കവിത കേട്ട് ആസ്വദിച്ചു. ചുമരരികിൽ പതുങ്ങി  നിന്ന ഒരാളെ കണ്ടപ്പോൾ അമ്പിളിക്കുട്ടിയുടെ അനുജത്തിക്കുട്ടി യാണോ എന്ന് സംശയിച്ചു.പക്ഷേ അടുത്തുവന്നു പേര് പറഞ്ഞപ്പോഴാണ്  എന്റെ അമൃതക്കുട്ടിയാണെന്ന് മനസ്സിലായത്.(ലവ് യു ടാ )  ...
ഈ ആഘോഷത്തിനിടയിൽ ഞങ്ങളുടെ പുത്രന്റെ പ്രധാനപ്പെട്ട ഒരു  ഒഫീഷ്യൽ കടലാസ്സ്‌ വെസ്റ്റ് ഫോർട്ടിലെ ഒരു ഓഫീസിൽ എത്തിക്കേണ്ട കാര്യം പാടെ മറന്നുപോയി.അവൻ ബങ്കലൂരിൽ നിന്നും വിളിച്ചപ്പോഴാണ് ഓർമ്മ വന്നത്.സമയം ഉച്ചയാകാറായിരുന്നു.പിന്നെ ഓടിപ്പിടിച്ച് ഓഫീസിൽ പോയി കാര്യം സാധിച്ചു. അപ്പോഴേയ്ക്കും കരുണയില്ലാത്ത സമയം ഒളിമ്പിക്സ് റെയ്സ് നടത്തി വിജയിച്ചിരുന്നു.
ഊണ് കഴിക്കുന്നവർക്കും പായസം കുടിക്കുന്നവർക്കും അതിന്റെ മേന്മയേക്കുറിച്ച്  പ്രകീർത്തിക്കുന്ന വർക്കുമിടയിലൂടെ ഒരുപിടിച്ചോറും ഇത്തിരി മോരും കൂട്ടി വയറിനെ സമാധാനിപ്പിച്ച് ഞാൻ പോകുന്നേ പോകുന്നേ എന്ന് യാത്ര പറഞ്ഞു നടന്നു. പറഞ്ഞവരോടുതന്നെ വീണ്ടും വീണ്ടും പറഞ്ഞത് കേട്ടാകണം ഏട്ടൻ "അങ്ങനെയാകട്ടെ ലീലക്കുട്ടി.അസുഖമെല്ലാം വേഗം മാറും .ധൈര്യമായിരിക്ക് " എന്ന് സമാധാനിപ്പിച്ച് പറഞ്ഞയച്ചത്. 3.20 ന്റെ വണ്ടി പിടിക്കാനായിരുന്നു തിരക്കിട്ടത്. അതുകൊണ്ടുള്ള നഷ്ടം വല്ലാത്ത വേദനയാകുന്നു.പാട്ട് ,കവിത പുല്ലാംകുഴൽ.....അടിപൊളി ഡാൻസ് ....ശ്ശ്യോ...... ങാ.....ഇനിയും വസന്തം വരും അല്ലെ..?
ഏതൊരു മീറ്റ്‌ കഴിയുമ്പോഴും അവിടെ ഉണ്ടായിരുന്നിട്ടും ചിലരെ പരിചയപ്പെടാൻ പറ്റാത്ത വിഷമം ഉണ്ടാകാറുണ്ട്. ഇത്തവണ ആ പേര് വിജയ്‌ കരുണിന്റേതാണ്. ഉഷ ഷിനോജിന്റെ"കനൽ പെയ്യുന്ന കൃഷ്ണപക്ഷങ്ങൾ" എന്ന പുസ്തകപ്രകാശനച്ചടങ്ങിന്റെ ചർച്ചകൾക്കിടയിൽ പലവട്ടം കേട്ട പേരാണ്. അന്ന് വരാൻ  കഴിഞ്ഞില്ല. പിന്നെ അഭിരാമവാർത്ത പ്രക്ഷേപണത്തിന്റെ സമയത്താണ് ഞാൻ കണ്ടത് വിജയിനെ ആണെന്ന് മനസ്സിലായത്.(ഒരു ചിരിയുടെ ലാഞ്ചന ആ മുഖത്ത് കണ്ടിരുന്നെങ്കിൽ എപ്പം ഞാൻ കേറി പരിചയപ്പെട്ടു എന്ന് നോക്കിയാൽ മതി.) ഉം ....ഇനിയും വർഷം പൊഴിയും...
അല്ല ...കുറ്റം എന്റേത് തന്നെയാ...നിഖിൽ പറഞ്ഞതുപോലെ ഒരു ഫാഷൻകാരി എന്ന തോന്നലിൽ എന്നോട് മിണ്ടാൻ പലരും മടിച്ചിട്ടുമുണ്ടാകാം. ദുബൈയിൽ വെച്ചും മുംബൈയിൽ വെച്ചും ഒരു മരണവീട്ടിൽ വെച്ചും ഇങ്ങനത്തെ അപവാദം ഞാൻ കേട്ടിട്ടുണ്ട്.
(അതിനൊക്കെ പിന്നിൽ ഓരോ കഥകളുണ്ട് .അത് പിന്നെ പറയാം കേട്ടോ. ഇനിയും ഈ കാത്തിരിപ്പു തുടർന്നാൽ ആരുടെയൊക്കെ ക്ഷമനശിക്കും എന്ന് പ്രവചിക്കാനാകില്ല.)
ദേ ....ചില പേരുകൾ ഓർമ്മയിൽ മങ്ങൽ  സൃഷ്ടിച്ചിട്ടുണ്ട്. ക്ഷമിക്കുക  ഒരു ക്ലൂ തന്നു സഹായിക്കുമെങ്കിൽ ഇപ്പോഴേ നന്ദി പറയുന്നു. (ചില ആത്മാക്കൾ അവിടെ ചുറ്റിത്തിരിയുന്നത് കണ്ടിരുന്നു കേട്ടോ .ഒരു ഹായ് അവർക്ക്.)
അങ്ങനെ എല്ലാരും വളരെക്കാലം സുഖമായി ജീവിച്ചു.എന്നാൽ ഇനി  എല്ലാരും പോയി ഉറങ്ങിക്കോ. ശുഭരാത്രി..... മധുര സ്വപ്നങ്ങൾ........

Friday, December 18, 2015

നീറുമോരോർമ്മ.



പൊട്ടിച്ചിരിക്കും നിലാവിൻ മടിത്തട്ടി-
ലിത്തിരി നേരം തനിച്ചിരിക്കട്ടെ ...ഞാൻ
ഈ നിമിഷത്തിന്നനുഭൂതിയെന്നിലെ
ചേതനയ്ക്കുള്ളിലോരഗ്നിയായ് നീറവേ
ആ ചുടുജ്ജ്വാലയിൽ കത്തിയെരിയുന്നെൻ
മോഹഭംഗത്തിൻ ശവമഞ്ചമൊക്കെയും.

ഓർക്കുന്നു ഞാൻ, അന്നു നിൻ മിഴിക്കുള്ളിലെ
പൊൻ ചിരി മുത്തുകൾ നീണ്ടുവന്നെൻ ഹൃത്തിൽ
ഉന്മേഷമായ് ,ഉഷ്ണ ജ്ജ്വാലയായ് ,പൊള്ളുന്ന
നൊമ്പരമായ്, ബാലബിംബം പൊഴിക്കുന്ന
കാഞ്ചനരശ്മിയായ് , നീലനിലാവിന്റെ സൗന്ദര്യമായ് ,
നിശീഥിനിയിൽ  പൂക്കും പൊന്നാമ്പലായ്,
ആമ്പലിനുള്ളിലൂറീടുന്ന തേൻകണമായ് ,
മൂളുംഭൃംഗമായ് ,രാവിന്റെ തേങ്ങലായ് ,
തേങ്ങും രാപ്പാടിയായ്, പൂവുകൾ
തിങ്ങി നിറഞ്ഞ പൂങ്കാവന ശോഭയാ,
യേതോ മധുരാനുരാഗത്തിൻ താളത്തിൽ
എന്നിലെ എന്നെ മറന്ന നിമിഷങ്ങൾ.
നീ നിറച്ചെന്നിൽ പുതിയോരുഭാവവു-
മേകാന്ത സ്വപ്നത്തിൻ ശീതള ച്ഛായയും
നീ നിറച്ചെന്നുള്ളിൽ പേരറിയാത്തൊരു
രാഗാർദ്രമോഹത്തിൻ നിർവൃതിപ്പൂക്കളും.
അന്നു ഞാൻ യാചിച്ചു നിൻ കരൾക്കൂടതിൽ
ഒന്നെനിക്കന്തിയുറങ്ങാനിടത്തിനായ്,

അത്യുന്നശൃംഗത്തിലായാലും , ജീവനെ
മൃത്യുവിൻ മാറിലെറിയേണ്ടിവന്നാലും
യാത്രാമൊഴിചൊല്ലി ഞാനിറങ്ങാം, നിന്റെ
പാട്ടിനു പല്ലവിയായിടാം , ജീവിത
പാതയിലൂടെ കൈകോർത്തു നടന്നീടാം ,
കാവ്യവും ഭാവവും പോലിണ ചേർന്നിടാം.

എന്നു ഞാൻ ചൊന്നതബദ്ധമെന്നോതി നീ
എന്തിനായന്നെന്നെ വിട്ടുപോയി സഖേ ...?

Monday, December 14, 2015

വിശ്വസിക്കാനാകുമോ?



"ആരുമില്ലേ ഇവിടെ..."
മുറ്റത്തുനിന്ന് ഒരു സ്ത്രീ ശബ്ദം. അതിനു മറുപടിയായി അകത്തുനിന്നും നാട്ടുകാർ ഓമനച്ചേച്ചി എന്ന് വിളിക്കുന്ന സ്ത്രീയുടെ ദീനസ്വരം കേട്ടു .
"ആരാത്? ഇങ്ങു കേറി വന്നോളൂ. എനിക്ക് എണീക്കാൻ വയ്യാതെ കിടക്കുകയാ"
ആഗത ഉള്ളിലേയ്ക്ക് കയറിച്ചെന്നു. കട്ടിലിൽ തളർന്നുകിടക്കുന്ന ഓമനച്ചേച്ചിയുടെ അരികിലെത്തി ആർദ്രതയോടെ ചോദിച്ചു.
"എന്താ പറ്റിയത്?..
" വയ്യ ..രണ്ടുകാലിനും വേദനയാ...കുറെനാളായി തുടങ്ങീട്ട് ...."
"ഒറ്റയ്ക്കാണോ? അപ്പോൾ ആരും സഹായത്തിനില്ലാതെ എങ്ങനെയാ..കാര്യങ്ങൾ നടക്കുന്നത്?"
" മോളുണ്ടായിരുന്നു അവളെ കെട്ടിച്ചു വിട്ടു. ദൂരെയാ...അവൾക്കിവിടെ വന്നു നില്ക്കാൻ പറ്റില്ലല്ലോ. അയൽക്കാർ നല്ലവരാ.... അവർ വരും...ലേശം വെള്ളം അനത്തിത്തരുന്നത് അവരാ..."
"ഇപ്പോഴും കാലിനു വേദനയുണ്ടോ?"
"ഉണ്ട്...കുറെ ചികിത്സിച്ചതാ..ഒരു കുറവുമില്ല. ഇപ്പം വേദനയൊക്കെ ഒരു ശീലമായി....പരിശുദ്ധ മാതാവിന്റെ അനുഗ്രഹത്താൽ ഒക്കെ സഹിക്കാൻ കഴിയുന്നുണ്ട് .."
"കാലിനും കൈക്കുമൊക്കെ നല്ല നീരുണ്ടല്ലോ .ഒരു കാര്യം ചെയ്യാം..ഇവിടെ എണ്ണയോ കുഴമ്പോ ഇരുപ്പുണ്ടേൽ എടുത്തു തന്നാൽ ഞാനൊന്നു തടവിത്തരാം."
അവരുടെ വാക്കുകളിലെ സൗമ്യത ഓമനച്ചേച്ചിക്ക് സാന്ത്വനമായി.
"എവിടെയോ കുറച്ചിരിപ്പുണ്ട്.എവിടെയാണോ...ആവോ"
"ഞാൻ നോക്കാം."
അവർ ജനലരികിലിരുന്ന ഒരു കുപ്പി കണ്ടെടുത്തു.
"ഇതല്ലേ...ഇതിൽ അല്പം ഉണ്ടല്ലോ "
ഒരു ചെറിയകുപ്പിയുടെ അടിയിൽ പേരിനുമാത്രം എണ്ണ
"ഒന്നെഴുന്നേറ്റിരിക്കൂ ...ഞാൻ പിടിക്കാം."
ആസ്ത്രീയുടെ കൈത്താങ്ങിൽ ഓമനച്ചേച്ചി എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു.
അവർ ഓമനച്ചേച്ചിയുടെ കാലുകളിൽ മെല്ലെ എണ്ണ പുരട്ടിത്തടവി....
പിന്നെ കൈപിടിച്ച് എഴുന്നേല്പ്പിച്ചു നിർത്തി. ഓമനച്ചേച്ചി ആഗതയെ നോക്കി നിറഞ്ഞമിഴികളോടെ കൈകൂപ്പി.
"ആശ്വാസം തോന്നുന്നുണ്ടോ?"
മറുപടി പറയാൻ വാക്കുകൾ കിട്ടിയില്ല.നന്ദിയോടെ അവരുടെ മുന്നിൽ തൊഴുതു നില്ക്കാനേ ഓമനച്ചേച്ചിക്ക് കഴിഞ്ഞുള്ളൂ.
മെല്ലെ അവരുടെ തോളിൽ രണ്ടുപ്രാവശ്യം തട്ടി ആ സ്ത്രീ പറഞ്ഞു.
"ഒക്കെ ശരിയാകും. എനിക്ക് അല്പം വെള്ളം തരാമോ ..?"
ഓമനച്ചേച്ചി സന്തോഷത്തോടെ ഒട്ടും പ്രയാസം കൂടാതെ നടന്ന് അകത്തുപോയി ഒരു ഗ്ലാസ് വെള്ളവുമായി തിരിച്ചു വന്നു. പക്ഷേ വെള്ളം ചോദിച്ചയാൾ അവിടുണ്ടായിരുന്നില്ല.അവിടെയെല്ലാം ഓടിനടന്നു പരതിയിട്ടും വന്ന സ്ത്രീയെ കാണാൻ ഓമനച്ചേച്ചിക്കു കഴിഞ്ഞില്ല...അവർ അമ്പരന്നു. നിത്യവും കൈകൂപ്പി പ്രാർഥിക്കുന്ന പരിശുദ്ധമാതാവിന്റെ കൊച്ചുരൂപത്തിൽ നോക്കി അവർ നെഞ്ചിൽ കൈവെച്ച് ഉറക്കെ വിളിച്ചു..
"എന്റെ മാതാവേ .."
അമ്പരപ്പ് കൂട്ടിയ മറ്റൊരു കാഴ്ചയാണ് അവരപ്പോൾ കണ്ടത്.
മാതാവിന്റെ രൂപത്തിൽ എണ്ണ പുരണ്ടിരിക്കുന്നു. മാത്രമല്ല അല്പം മാത്രം എണ്ണ അവശേഷിച്ചിരുന്ന ആ കൊച്ചുകുപ്പിയിൽ എണ്ണ  നിറഞ്ഞ്നില്ക്കുന്നു.
ഇത് കൃത്യം ഒരു വർഷം മുമ്പ് നടന്നതാണ്. ഇതിന്റെ തുടർക്കഥ ചെറിയ കാര്യമല്ല.
അന്ന് നിറഞ്ഞ ആ കുപ്പി പിന്നെ ഒഴിഞ്ഞിട്ടില്ല.എത്രയെടുത്താലും തീരാത്ത അക്ഷയപാത്രമായി ഇന്നും ഓമനച്ചേച്ചിയുടെ വീട്ടിലെ ആ കുപ്പിയിൽ നിന്നും എണ്ണ ഒഴുകുകയാണ്. പ്രത്യേകിച്ചും ബുധൻ,ശനി ദിവസങ്ങളിൽ. ഓമനച്ചേച്ചി വീട്ടിൽ ഉള്ളപ്പോൾ മാത്രമേ അത് സംഭവിക്കുന്നുള്ളു എന്നതും ശ്രദ്ധേയം. ഇത് തട്ടിപ്പാണെന്ന് വിധിച്ചവരും എണ്ണ ഒഴിക്കുന്നവരെ കണ്ടുപിടിക്കാൻ ഒളിച്ചു കാത്തിരുന്നവരും ഒട്ടേറെ .പക്ഷേ എല്ലാ പ്രതിബന്ധങ്ങളെയും വെല്ലുവിളിച്ച് ഇന്ന് കാസർകോട് ജില്ലയിലെ ബളാൽ എന്ന ഗ്രാമം ഒരു തീർഥാടനകേന്ദ്രമായി മാറുകയാണ്. എത്ര പേർ ചെന്നാലും അവർക്ക് ബളാൽ മാതാവിനോട് പ്രാർഥിക്കാം ..അവരുടെ ആവശ്യങ്ങൾ സാധിച്ചുതരുവാൻ അപേക്ഷിക്കാം. രണ്ട് സ്പൂണ്‍ എണ്ണ വാങ്ങി തിരികെപ്പോരാം.
കൂടുതൽ വേദനഅനുഭവിക്കുന്നവരുടെ തലയിൽ കൈവെച്ച് ഓമനച്ചേച്ചി പ്രാർഥിക്കാറുണ്ട്.അപ്പോൾ അവർക്ക് മാതാവിന്റെ അനുഗ്രഹം ലഭിക്കുന്നതിന് നാട്ടുകാരും സാക്ഷികൾ. ആ വേദന ഏറ്റു വാങ്ങിയതു പോലെ ഓമനച്ചേച്ചിയുടെ ശരീരത്തിൽ ചിലപ്പോൾ അഞ്ചു തിരുമുറിവുകൾ പ്രത്യക്ഷപ്പെടും അല്ലെങ്കിൽ ചാട്ടവാറടിയുടെ പാടുകൾ തെളിയും .പിന്നെ കുറെ നേരത്തേയ്ക്ക് ഓമനച്ചേച്ചി അവശയായിരിക്കും.
രോഗശാന്തി ലഭിച്ചവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
ഓമനച്ചേച്ചിയുടെ ജീവിതത്തിനു വഴിത്തിരിവായ ആ അത്ഭുത സന്ദർശന ത്തിന് ശേഷം അവരുടെ രോഗം നിശേഷം മാറി. എങ്കിലും സാധാരണക്കാരിൽ സാധാരണക്കാരിയായിത്തന്നെ അവർ ബളാലിൽ ജീവിക്കുന്നു.ആരും അവരെ ദൈവമായി വണങ്ങുന്നില്ല. നേർച്ച കാഴ്ചകൾ അർപ്പിക്കുന്നില്ല.അവരും ആരെയും കെട്ടിപ്പിടിക്കുന്നില്ല. മറ്റുള്ളവർക്ക് മുത്താൻ കാലുകൾ നീട്ടിക്കൊടുക്കുന്നില്ല.എന്നിട്ടും അവിടേയ്ക്ക് നാൾക്കുനാൾ ജാതി മത വർഗ്ഗഭേദമെന്യേ ആളുകൾ വന്നു കൊണ്ടേ ഇരിക്കുന്നു.
എന്താണിതിന്റെ രഹസ്യം..?
മനുഷ്യചിന്തയ്ക്കതീതമായ കാര്യങ്ങൾ ലോകത്തിൽ സംഭവിക്കാറുണ്ട് എന്നത് സത്യം.എന്റെ ഒരു സുഹൃത്തിനു അബുദാബി യിൽ വെച്ചുണ്ടായ അനുഭവം അവൾ പറഞ്ഞത് എനിക്കോർമ്മയുണ്ട്. തികച്ചും അപ്രതീക്ഷിത മായ സന്ദർഭത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ദർശനം അവൾക്ക് ലഭിച്ചു. ഒരിക്കലല്ല, രണ്ടു വട്ടം.സമാനമായ ഒരനുഭവം എനിക്കുമുണ്ടായി....ഒരു രാത്രി ആകാശ സൗന്ദര്യം നോക്കി നിന്ന എന്റെ കണ്ണിൽ ഗദ്സമനിൽ പ്രാർഥനാനിരതനായി മുട്ടു കുത്തി നില്ക്കുന്ന യേശു കൃസ്തുവിന്റെ രൂപം തെളിഞ്ഞു. പറഞ്ഞറിയിക്കാൻ പറ്റാത്ത നിർവൃ തിയോടെ ഞാൻ ഏറെ നേരം ആരൂപം നോക്കി നിന്നു. ആരോടും ഞാനത് പറഞ്ഞില്ല. എന്റെ വെറും തോന്നൽ എന്ന പരിഹാസം ഞാനെന്തിനു ചോദിച്ചു വാങ്ങണം...?എന്റേയും സുഹൃത്തിന്റെയുമൊക്കെ അനുഭവം തികച്ചും വ്യക്തിപരം ആയതിനാൽ തോന്നൽ അല്ല എന്ന് സ്ഥാപിക്കാൻ തെളിവൊന്നുംകൊടുക്കാനില്ല. എന്നാൽ ലോകത്തിന്റെ പലഭാഗത്തും ഇതുപോലുള്ള ദർശനങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് തെളിഞ്ഞതാണ്.അതും പറഞ്ഞറിവേ ഉള്ളു. ഇത് നമ്മുടെ നാട്ടിൽ ഒരു ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കും അനുഭവമുണ്ടാകുന്നു എന്നറിയുമ്പോൾ അത് വെറുതെ തോന്നലെന്നു കരുതി തള്ളിക്കളയാൻ കഴിയുമോ?എണ്ണ ഒഴുകുമ്പോഴും ഓമനച്ചേച്ചിക്ക് ദർശനം കിട്ടുമ്പോഴും നാട്ടുകാർക്ക്‌ കിട്ടുന്ന ശുദ്ധമായ എണ്ണയുടെയും മുല്ലപ്പൂവിന്റെയും സുഗന്ധങ്ങൾ വെറും തോന്നലുകൾ
മാത്രമോ ?
ഇത് എന്റെ സൃഷ്ടിയല്ല.സുഹൃത്തുക്കളിലേയ്ക്ക് ഈ അറിവ് എത്തിക്കാൻ ഞാൻ വെറുമൊരു നിമിത്തം മാത്രം. എനിക്കറിയാൻ കഴിയാത്ത കാര്യങ്ങൾ ഇനിയും ഇതിനിടയിൽ ഉണ്ടാകും.അനുഭവസ്ഥർ തീർച്ചയായും അത് വെളിപ്പെടുത്തും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
കൂടുതൽ കാര്യങ്ങൾ നിങ്ങൾക്ക് അന്വേഷിക്കാം.
ബളാൽ മാതാവ് എന്ന് അടിച്ച് സേർച്ച്‌ ചെയ്‌താൽ കൂടുതൽ വിവരങ്ങൾ ലഭിക്കും
.

വീഡിയോ യിൽ നേർക്കാഴ്ച്ചകളും.

Wednesday, December 9, 2015

ഗൃഹാതുരതയുടെ കുഴിയാനകൾ

ഗൃഹാതുരതയുടെ കുഴിയാനകൾ
********************************


   മഹാനഗരത്തിന്റെ അസ്വസ്ഥതകൾ ക്കിടയിലിരുന്ന്  ആറു  വയസ്സുകാരി മകൾക്ക്  അമ്മ ശാന്തസുന്ദരമായ ഗ്രാമജീവിതത്തിന്റെ കഥകൾ ഗൃഹാതുരത്വത്തോടെ പറഞ്ഞു കൊടുത്തു.ജനിച്ചു വളർന്ന നഗരത്തിന്റെ തിക്കും തിരക്കും ഇഷ്ടപ്പെടുന്ന മകൾ.സെക്കണ്ട് സ്റ്റാൻഡേർഡിൽഎങ്കിലും ഹൈ ടെക് യുഗത്തിന്റെ വിജ്ഞാന വീഥിയിൽ സ്വയം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവൾ. അവളോട് മലയാളത്തിൽ സംസാരിക്കുകയും മലയാള നാടിന്റെ മഹത്ത്വം വർണ്ണിക്കുകയും ചെയ്യുമ്പോൾ താല്പ്പര്യത്തോടെയും അതിശയത്തോടെയും കേട്ടിരിക്കാൻ മകൾക്ക് ഇഷ്ടമാണ് .ആ ഇഷ്ടം  കാണുന്നതാകട്ടെ അമ്മയ്ക്ക് അളവറ്റ ആനന്ദവും.ഓരോന്ന് കേൾക്കുമ്പോഴും നൂറു നൂറു സംശയങ്ങൾ  അവൾക്കുണ്ടാകും. അടുത്ത അവധിക്ക്   നാട്ടിൽ പോകണം എന്നാ നിർബന്ധത്തോടെയാകും സംഭാഷണം അവസാനിക്കുക.
അങ്ങനെ പല അവധികൾ കഴിഞ്ഞിട്ടും അവളുടെ ആഗ്രഹം സഫലമായില്ലെന്നത് മറ്റൊരു സത്യം.

  അന്നത്തെ വിവരണം നാട്ടിൻ  പുറത്തെ വീടിന്റെ ചുറ്റും കാണുന്ന കുഴിയാനയെക്കുറിച്ചായിരുന്നു. കൂട്ടുകാരോടൊത്ത് കളിക്കുമ്പോൾ കുഴിയാനകളെ പിടിക്കുന്നതും കൈവെള്ളയിൽ വെച്ച് കളിപ്പി ക്കുന്നതും എല്ലാം കേട്ടിട്ടും പതിവിനു വിപരീതമായി ഒന്നും മിണ്ടാതെ കണ്ണു മിഴിച്ചിരിക്കുന്ന മകളോട് അമ്മ ചോദിച്ചു.
 "എന്തേ ....ഇന്ന് നിനക്ക് സംശയം ഒന്നുമില്ലേ..?"

അവളുടെ ആകാംക്ഷയും സംശയവും അത്ഭുതവും അമ്പരപ്പുമെല്ലാം ഒരു ചോദ്യത്തിൽ ഒതുങ്ങി.

"ഇത്രേം വലിയ എലിഫന്റ് ആരുംകാണാതെ കുഴിയിൽ ഒളിച്ചിരുന്നു വെന്നും അതിനെ കയ്യിലെടുത്ത് കളിപ്പിച്ചു എന്നുമൊക്കെ പറഞ്ഞത് സത്യമാണോ മമ്മ...?"

അതോ അവളെ പറ്റിക്കാൻ പറഞ്ഞതാണോ എന്ന സംശയം അവളുടെ മുഖത്ത് നിറഞ്ഞു നില്ക്കുന്നത് കണ്ട് മറുപടി പറയാൻ കഴിയാതെ ചിരിച്ചുമറിയുന്ന അമ്മയെ നോക്കി മകൾ അന്തം വിട്ടു നിന്നു.

Thursday, December 3, 2015

പരിണാമ കഥകൾ സൂചിപ്പിക്കുന്നത്


പരിണാമ കഥകൾ സൂചിപ്പിക്കുന്നത്

                          ***

എല്ലാവരും അമ്മേ എന്ന്  വിളിച്ചത്
ഒരേ ഒരാളെയാണ്
അച്ഛൻ വിളിച്ച വിളി മക്കളും
മരുമക്കളും ആവർത്തിച്ചു.
അപ്പോൾ പെറ്റമ്മയെ
വിളിക്കാൻ കുറച്ചുകൂടി
കൊഞ്ചലുള്ള  വിളി
സ്വീകരിച്ചു
 അമ്മച്ചി എന്ന്
പിന്നെ അമ്മ എന്ന വിളിക്ക്
ആവർത്തനം വരാതിരിക്കാൻ
മക്കളെ ശീലിപ്പിച്ചു
മറ്റൊരു സംബോധന
അമ്മയിൽ നിന്നും
അമ്മച്ചിയിൽ നിന്നും
പകർന്നു കിട്ടിയ
സ്നേഹംതന്നെയാണ്
മക്കളിലേയ്ക്കും
ചൊരിഞ്ഞത്....പക്ഷേ
ലോകം കൈവെള്ളയിൽ
ഒതുക്കിയ
ഇന്നിന്റെ മക്കൾ
നേടിയെടുത്ത അറിവുകളിൽ
അവർ കണ്ടെത്തി
ഒരു മൃതശരീരം
സ്വപ്നങ്ങളും വിചാരങ്ങളും
വികാരങ്ങളും ഇല്ലാത്ത
അലങ്കരിച്ചൊരുക്കി
കെട്ടി വാർത്ത
വെറും പിരമിഡ്
മമ്മി.