Wednesday, December 9, 2015

ഗൃഹാതുരതയുടെ കുഴിയാനകൾ

ഗൃഹാതുരതയുടെ കുഴിയാനകൾ
********************************


   മഹാനഗരത്തിന്റെ അസ്വസ്ഥതകൾ ക്കിടയിലിരുന്ന്  ആറു  വയസ്സുകാരി മകൾക്ക്  അമ്മ ശാന്തസുന്ദരമായ ഗ്രാമജീവിതത്തിന്റെ കഥകൾ ഗൃഹാതുരത്വത്തോടെ പറഞ്ഞു കൊടുത്തു.ജനിച്ചു വളർന്ന നഗരത്തിന്റെ തിക്കും തിരക്കും ഇഷ്ടപ്പെടുന്ന മകൾ.സെക്കണ്ട് സ്റ്റാൻഡേർഡിൽഎങ്കിലും ഹൈ ടെക് യുഗത്തിന്റെ വിജ്ഞാന വീഥിയിൽ സ്വയം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവൾ. അവളോട് മലയാളത്തിൽ സംസാരിക്കുകയും മലയാള നാടിന്റെ മഹത്ത്വം വർണ്ണിക്കുകയും ചെയ്യുമ്പോൾ താല്പ്പര്യത്തോടെയും അതിശയത്തോടെയും കേട്ടിരിക്കാൻ മകൾക്ക് ഇഷ്ടമാണ് .ആ ഇഷ്ടം  കാണുന്നതാകട്ടെ അമ്മയ്ക്ക് അളവറ്റ ആനന്ദവും.ഓരോന്ന് കേൾക്കുമ്പോഴും നൂറു നൂറു സംശയങ്ങൾ  അവൾക്കുണ്ടാകും. അടുത്ത അവധിക്ക്   നാട്ടിൽ പോകണം എന്നാ നിർബന്ധത്തോടെയാകും സംഭാഷണം അവസാനിക്കുക.
അങ്ങനെ പല അവധികൾ കഴിഞ്ഞിട്ടും അവളുടെ ആഗ്രഹം സഫലമായില്ലെന്നത് മറ്റൊരു സത്യം.

  അന്നത്തെ വിവരണം നാട്ടിൻ  പുറത്തെ വീടിന്റെ ചുറ്റും കാണുന്ന കുഴിയാനയെക്കുറിച്ചായിരുന്നു. കൂട്ടുകാരോടൊത്ത് കളിക്കുമ്പോൾ കുഴിയാനകളെ പിടിക്കുന്നതും കൈവെള്ളയിൽ വെച്ച് കളിപ്പി ക്കുന്നതും എല്ലാം കേട്ടിട്ടും പതിവിനു വിപരീതമായി ഒന്നും മിണ്ടാതെ കണ്ണു മിഴിച്ചിരിക്കുന്ന മകളോട് അമ്മ ചോദിച്ചു.
 "എന്തേ ....ഇന്ന് നിനക്ക് സംശയം ഒന്നുമില്ലേ..?"

അവളുടെ ആകാംക്ഷയും സംശയവും അത്ഭുതവും അമ്പരപ്പുമെല്ലാം ഒരു ചോദ്യത്തിൽ ഒതുങ്ങി.

"ഇത്രേം വലിയ എലിഫന്റ് ആരുംകാണാതെ കുഴിയിൽ ഒളിച്ചിരുന്നു വെന്നും അതിനെ കയ്യിലെടുത്ത് കളിപ്പിച്ചു എന്നുമൊക്കെ പറഞ്ഞത് സത്യമാണോ മമ്മ...?"

അതോ അവളെ പറ്റിക്കാൻ പറഞ്ഞതാണോ എന്ന സംശയം അവളുടെ മുഖത്ത് നിറഞ്ഞു നില്ക്കുന്നത് കണ്ട് മറുപടി പറയാൻ കഴിയാതെ ചിരിച്ചുമറിയുന്ന അമ്മയെ നോക്കി മകൾ അന്തം വിട്ടു നിന്നു.

No comments: