പൊട്ടിച്ചിരിക്കും നിലാവിൻ മടിത്തട്ടി-
ലിത്തിരി നേരം തനിച്ചിരിക്കട്ടെ ...ഞാൻ
ഈ നിമിഷത്തിന്നനുഭൂതിയെന്നിലെ
ചേതനയ്ക്കുള്ളിലോരഗ്നിയായ് നീറവേ
ചേതനയ്ക്കുള്ളിലോരഗ്നിയായ് നീറവേ
ആ ചുടുജ്ജ്വാലയിൽ കത്തിയെരിയുന്നെൻ
മോഹഭംഗത്തിൻ ശവമഞ്ചമൊക്കെയും.
ഓർക്കുന്നു ഞാൻ, അന്നു നിൻ മിഴിക്കുള്ളിലെ
പൊൻ ചിരി മുത്തുകൾ നീണ്ടുവന്നെൻ ഹൃത്തിൽ
ഉന്മേഷമായ് ,ഉഷ്ണ ജ്ജ്വാലയായ് ,പൊള്ളുന്ന
നൊമ്പരമായ്, ബാലബിംബം പൊഴിക്കുന്ന
കാഞ്ചനരശ്മിയായ് , നീലനിലാവിന്റെ സൗന്ദര്യമായ് ,
നിശീഥിനിയിൽ പൂക്കും പൊന്നാമ്പലായ്,
നിശീഥിനിയിൽ പൂക്കും പൊന്നാമ്പലായ്,
ആമ്പലിനുള്ളിലൂറീടുന്ന തേൻകണമായ് ,
മൂളുംഭൃംഗമായ് ,രാവിന്റെ തേങ്ങലായ് ,
മൂളുംഭൃംഗമായ് ,രാവിന്റെ തേങ്ങലായ് ,
തേങ്ങും രാപ്പാടിയായ്, പൂവുകൾ
തിങ്ങി നിറഞ്ഞ പൂങ്കാവന ശോഭയാ,
യേതോ മധുരാനുരാഗത്തിൻ താളത്തിൽ
എന്നിലെ എന്നെ മറന്ന നിമിഷങ്ങൾ.
നീ നിറച്ചെന്നിൽ പുതിയോരുഭാവവു-
മേകാന്ത സ്വപ്നത്തിൻ ശീതള ച്ഛായയും
മേകാന്ത സ്വപ്നത്തിൻ ശീതള ച്ഛായയും
നീ നിറച്ചെന്നുള്ളിൽ പേരറിയാത്തൊരു
രാഗാർദ്രമോഹത്തിൻ നിർവൃതിപ്പൂക്കളും.
അന്നു ഞാൻ യാചിച്ചു നിൻ കരൾക്കൂടതിൽ
ഒന്നെനിക്കന്തിയുറങ്ങാനിടത്തിനായ്,
ഒന്നെനിക്കന്തിയുറങ്ങാനിടത്തിനായ്,
അത്യുന്നശൃംഗത്തിലായാലും , ജീവനെ
മൃത്യുവിൻ മാറിലെറിയേണ്ടിവന്നാലും
യാത്രാമൊഴിചൊല്ലി ഞാനിറങ്ങാം, നിന്റെ
പാട്ടിനു പല്ലവിയായിടാം , ജീവിത
പാതയിലൂടെ കൈകോർത്തു നടന്നീടാം ,
കാവ്യവും ഭാവവും പോലിണ ചേർന്നിടാം.
എന്നു ഞാൻ ചൊന്നതബദ്ധമെന്നോതി നീ
എന്തിനായന്നെന്നെ വിട്ടുപോയി സഖേ ...?
