Wednesday, June 29, 2011

ചലോ ഡല്‍ഹി



പതിനാല്.


വിട പറയുകയാണ്‌ .
അക്ഷര്ധാമിന്റെ വര്‍ണ്ണനയില്‍ കുറച്ച് കൂടി ആസ്വാദക പങ്കാളിത്തം എന്റെ സുഹൃത്തുക്കളില്‍ നിന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നു .എന്താണാവോ?യാത്രചെയ്തു തളര്ന്നിട്ടുണ്ടാകും.
അതുകൊണ്ടുകൂടിയാണ് വിട പറയുന്നത്.സ്വരം നല്ലതായിരിക്കുംപോള്‍ പാട്ടു നിര്‍ത്തിയേക്കാം.

(
ചുമ്മാതാണേ )


എത്രപെട്ടെന്നാണ് ദിവസങ്ങള്‍ കടന്നു പോയത്.
അക്ഷര്‍ധാം കണ്ടു വന്നപ്പോഴാണ് ഓര്‍ത്തത് ഇനി നാളെ രാവിലെ മടങ്ങണമല്ലോ എന്ന്.
കണ്ട കാഴ്ചകള്‍ എത്ര സുന്ദരം കാണാത്തവ തീര്‍ച്ചയായും അതി സുന്ദരം തന്നെ യാകും.
ജന്തര്‍ മന്ദിര്‍ ,ജമാ മസ്ജിത്,ഹുമയൂണിന്റെ ശവകുടീരം,സഫ്ടര്‍ജങ്ങിന്റെ ശവകുടീരം ,ഛത്തര്‍പൂര്‍ ടെമ്പിള്‍ ,ഫിറോഷ് ഷാ കോട് ,ഇസ്കാന്‍ ടെമ്പിള്‍,മോത്തി മസ്ജിദ് തുടങ്ങി എത്രയെത്ര സ്ഥലങ്ങള്‍ ....അത് അടുത്ത വരവിലേയ്ക്ക് മാറ്റിവച്ചു.
അക്ഷര്‍ധാം കണ്ടു മടങ്ങിയെത്തിയത് നാല് മണിക്കാണ് .ഞങ്ങള്‍ക്കായി തയ്യാറാക്കിയിരുന്ന ഉച്ചഭക്ഷണം ചൂട് കാലാവസ്ഥ കാരണം മോശം ആയിപ്പോയിരുന്നു .
പിന്നെ മറ്റൊരു ഹോട്ടലില്‍ പോയി ശാപ്പാട് കഴിച്ച്‌ വന്നു.അന്നത്തെ വിശപ്പും സമയം തെറ്റിയുള്ള ഭക്ഷണവും പലരുടെയും ശാരീരിക അസ്വസ്ഥതയ്ക്ക് കാരണം ആയി.

അവശേഷിച്ച
മെട്രോയാത്രകൂടി കഴിഞ്ഞപ്പോള്‍ തലവേദനയെന്ന ഭൂതാവേശത്താല്‍ ഞാന്‍ നേരത്തെ പുതച്ചു മൂടിക്കിടന്നുറങ്ങി. മറ്റുള്ളവര്‍ കിട്ടിയ സമയം കൊണ്ട് അവശേഷിച്ച പര്ചെയിസിങ്ങും കഴിച്ചു.

പിറ്റേന്ന് രാവിലെ റെയില്‍വേ സ്റ്റേ ഷനിലെയ്ക്ക് പോകാന്‍ ഞങ്ങളുടെ ബസ്സ് കാത്തു നില്‍ക്കുമ്പോഴാണ് ഞാന്‍ അമ്പരന്നത്.

ഞങ്ങള്‍ക്കുമാത്രം പോകുമ്പോള്‍ ഉള്ളതിനേക്കാള്‍ ലഗ്ഗേജുകളുടെ എണ്ണം കുറവ് .(ഭക്ഷണവും വെള്ളവുംകരുതിയിരുന്ന ബാഗുകള്‍ മറ്റു ബാഗിന്നുള്ളിലാക്കിയിരുന്നു )
മറ്റുള്ളവര്‍
ഡല്‍ഹി ഒന്നടങ്കം വാങ്ങിക്കൊണ്ടു പോകും പോലെ....ബാഗുകളുടെ എണ്ണം ഇരട്ടിയിലേറെ .....എന്തായാലും എല്ലാവരും വളരെ ഹാപ്പി ആയിരുന്നു.

ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒരു കുട്ടിയ്ക്ക് ചില്ലറ അസുഖം ഉണ്ടായത് ഒഴിവാക്കിയാല്‍ യാത്രയില്‍ മറ്റ് കുഴപ്പങ്ങളൊന്നും കൂടാതെ വീട്ടില്‍ തിരിച്ചെത്തി...ജീവിതത്തിന്റെ മറ്റു തിരക്കുകളിലെയ്ക്ക് കടന്നു.



ഇതുവരെ എന്റെ കൂടെ വന്ന എല്ലാ സുഹൃത്തുക്കള്‍ക്കും എന്നെ സഹിച്ചതിന് നന്ദി പറയുകയാണ്‌.പലരും എത്തി നോക്കി കടന്നു പോയത് മനസ്സിലായി.
ചിലര്‍ ഇടയ്ക്കുമുങ്ങിയതും ...എന്റെ വിവരണം അവര്‍ക്ക് അത്രയ്ക്കങ്ങ് പിടിച്ചിട്ടുണ്ടാകില്ല.അതാകാം
എന്തായാലും പറഞ്ഞിരുന്ന പോലെ പോകും മുന്‍പ് തെളിവ് തരുന്നു.

മുകിലും ഒത്ത് ചില്ലറ കുശലം .....



അപ്പോള്‍ പോകട്ടെ ....അല്ല പോയി വരാം .അടുത്ത ആഴ്ചയില്‍ ഒരു മുംബൈ യാത്രയുണ്ട്...പറ്റിയാല്‍ അവിടെയും നമുക്കൊന്ന് ചുറ്റിയടിക്കാന്നെ ..ബൈ .

Sunday, June 26, 2011

ചലോ ഡല്‍ഹി

പതിമൂന്ന്





അക്ഷര്‍ധാം ടെമ്പിള്‍

Akshardham-Temple Delhi

ഇതുവരെ കണ്ടതില്‍ നിന്നും തികച്ചും വ്യത്യസ്തവും അത്യാകര്‍ഷവുമായ ഒരു കാഴ്ചയിലേയ്ക്ക് ആണ് ഇന്നത്തെ യാത്ര.
അക്ഷര്‍ധാം .ഇതൊരു അമ്പലമാണ് .സ്വാമി നാരായണ ടെമ്പിള്‍ എന്നും ഇതറിയപ്പെടുന്നു.നാഷണല്‍ ഹൈ വേയിലൂടെ യുള്ള യാത്രയില്‍ ദൂരെ നിന്നു തന്നെ ഇതിന്റെ ഭംഗി നമ്മെ ആകര്‍ഷിക്കും
ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള അക്ഷര്‍ധാം ടെമ്പിളിന്റെ നേര്പതിപ്പാണ് ഇതും .പ്രമുഖ ഹിന്ദു നേതാവായിരുന്ന യോഗിജി മഹാരാജാണ് യമുനയുടെ തീരത്ത് ഈ സ്മാരകം പണിയാന്‍ 1968 -ഇല്‍ മുന്കയ്യ് എടുത്തത്‌ .പക്ഷെ അദ്ദേഹത്തിന് അത് സാധിച്ചില്ല .അദ്ദേഹത്തിന്റെ മരണശേഷം ശിഷ്യനായ പ്രമുഖ സ്വാമി മഹാരാജ് ഗുരുവിന്റെ ആഗ്രഹം അനുസരിച്ചു യമുനയുടെ തീരത്ത് തന്നെ ഇത് പണികഴിപ്പിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു.2000 ത്തില്‍ ആണ് ഇതിന്റെ പണിതുടങ്ങിയത് 2005 ല്‍ പൊതു ജനങ്ങള്‍ക്കായിഇത് തുറന്നു കൊടുത്തു.

Akshardham Temple - Delhi


നൂറ് ഏക്കറിലേറെ വിസ്തൃതിയില്‍ ആണ് ഈ സമുച്ചയം സ്ഥിതി ചെയ്യുന്നത്.മറ്റേതൊരു ക്ഷേത്രത്തില്‍ നിന്നും വിഭിന്നമായ കാഴ്ചകള്‍ അവിടെ നമ്മെ കാത്തിരിക്കുന്നു.

മതില്‍ക്കെട്ടിനു പുറത്ത് വാഹനം പാര്‍ക്ക് ചെയ്ത്‌ വിശാലമായ നടപ്പാതയിലൂടെയാണ് നാം അകത്തേയ്ക് പോകേണ്ടത്..
നടക്കുന്നതിനിടയില്‍ ഒന്ന് നോക്കിക്കൊള്ളു 2010 ല്‍ കോമണ്‍ വെല്‍ത്ത് ഗെയിംസ് നടന്ന ഗെയിംസ് വില്ലേജിനരികിലൂടെയാണ് നാം പോകുന്നത്.
അകത്തേയ്ക്ക് കടത്തിവിടുന്നതിനു മുന്പ് അടിമുടി പരിശോധനയുണ്ട്.ബാഗ്‌ ,പേഴ്സ് ,മൊബൈല്‍ ,തോല്‍ സഞ്ചികള്‍ എന്തിന്‌ ബെല്‍റ്റ്‌ വരെ വാങ്ങി വയ്ക്കും.(പാന്റ്സ് ലൂസാണെങ്കില്‍ ഒരു ചാക്ക് നൂല് കരുതിക്കൊള് കേട്ടോ പിടിച്ച്‌ കെട്ടാന്‍.)
ഒരു സാധനവും കൂടെ കൊണ്ടുപോകാന്‍ സമ്മതിക്കില്ല.
നൂറ് മില്ല്യന്‍ ഡോളറുകള്‍ ആണ് ഇതിന്റെ നിര്‍മ്മാണച്ചിലവ് .ഒരു പ്രത്യേകത ഒരു തരി ഉരുക്കോ കൊണ്ക്രീറ്റോ ഇതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടില്ല എന്നതാണ്.
മണല്‍ ക്കല്ലും വെണ്ണ ക്കല്ലും പ്രത്യേക കൂട്ടു കളും ആണ് ഉപയോഗിച്ചിട്ടുള്ളത്.
കൊത്തു പണികളോട് കൂടിയ നൂറുകണക്കിന് തൂണുകളും കുംഭഗോപുരങ്ങളും മനോഹരങ്ങളായ ആയിരക്കണക്കിന് മൂര്‍ത്തി ശില്‍പ്പങ്ങളും അവിടെകാണാം.ഗജേന്ദ്ര ശില്പങ്ങള്‍ ആണ് ഏറെയും..ആചാര്യന്മാര്‍ ,സന്ന്യാസികള്‍, മൃഗങ്ങള്‍ ,പക്ഷികള്‍ എന്നിവയുടെ ശില്പങ്ങളും ധാരാളമുണ്ട്


Vibhuti Mandapam
.
അമ്പലത്തിനുള്ളില്‍ കടന്നാല്‍ ശരിക്കും സ്വര്‍ഗ ലോകത്ത് എത്തിയ പ്രതീതിയാണ് .(ഞാന്‍ പോയിട്ടില്ല. ഭാവനയാ...)
ദൈവപ്രതിമകളും ചുമരുകളും മേല്‍ക്കൂരയും എല്ലാം പല വര്‍ണ്ണത്തില്‍ വെട്ടിത്തിളങ്ങുകയാണ്.ഒരുഭാഗ ത്തല്ല നാനാഭാഗത്തും..
പ്രധാന കുംഭഗോപുരത്തിന് താഴെ സ്വാമി നാരായണന്റെ 11 അടി പൊക്കമുള്ള പഞ്ചലോഹ ശില്പമുണ്ട്.ചുറ്റും മറ്റു ശില്‍പ്പങ്ങളും.

Hari Mandapam






..വേണമെങ്കില്‍ സ്വാമി നാരായണനെ വന്ദിക്കാം ഇഷ്ട ദൈവങ്ങളെ വന്ദിക്കാം.
വേണ്ടെങ്കില്‍ വന്ദിക്കണം എന്ന് ഒരു നിര്‍ബന്ധവുമില്ല (നിന്ദിക്കാതിരുന്നാല്‍ നന്ന്)

Prasadi Mandapam

ഒരു നല്ല കാഴ്ചക്കാരനായി എല്ലാം നോക്കിക്കണ്ടോളൂ.ഓരോ മുക്കും മൂലയും നമ്മുടെ കണ്ണിനും മനസ്സിനും കുളിര് പകരും.
എന്തൊരു പൂര്‍ണ്ണത യാണെന്നോ അവിടുള്ള ഓരോ വര്‍ക്കിനും.


Akshardham Temple Kund

അമ്പലത്തിനു ചുറ്റുമായി ജല വീഥി യുണ്ട് അതിനരികിലുള്ള മതിലില്‍ ഉറപ്പിച്ചിട്ടുള്ള പശു ത്തല യുടെ പ്രതിമയില്‍ നിന്നും വെള്ളം ഒഴുകി വീഴുന്നത് കാണാന്‍ നല്ല രസമാണ്


Akshardham Temple


















ശില്പ ചാരുതയോടെ പണിതീര്‍ത്ത പടവുകളും അതിനു മധ്യത്തിലായി മ്യുസിക്കല്‍ ഫൌണ്ടനുള്ള സംവിധാനവും ഉണ്ട്.പടവുകളിലിരുന്നു ഫൌണ്ടന്‍ ആസ്വദിക്കാം രാത്രിയിലാണ് അതിന്റെ പൂര്‍ണ്ണമായ ശോഭ.ഫൌണ്ടന്റെയും അക്ഷര്ധാമിന്റെയും.Musical Fountain

Akshardham-Temple Delhi

ഇനിയും ഉള്ളിലേയ്ക്ക് കയറാന്‍ വേറെ ടിക്കറ്റ് എടുക്കണം കുട്ടികള്‍ക്കും പ്രായമായവര്‍ക്കും സൌജന്യനിരക്കുണ്ട്.അവിടെ സവിശേഷ പ്രദര്‍ശനങ്ങള്‍ ആണുള്ളത് .
നാട്ടിലെ സാധാരണ പ്രദര്‍ശനങ്ങള്‍ കണ്ടു മടുത്ത കൂടെയുള്ളവര്‍ ' ഓ...എന്ന കാണാനാ ..." എന്ന അഭിപ്രായം പറഞ്ഞിരുന്നു.പക്ഷെ ഈ അവസരം വേണ്ടെന്നു വച്ചാലുള്ള നഷ്ടം അവരെ ബോധ്യപ്പെടുത്തി ഞങ്ങള്‍ അകത്തു കടന്നു.ഞങ്ങള്‍ക്ക് വേണ്ടി ത്യാഗം ചെയ്യുന്ന പോലെ മറ്റുള്ളവരും.(പക്ഷെ അവിടെ ഒരു തോട്ടപ്പണി യെങ്കിലും കിട്ടി ത്തങ്ങാന്‍ കഴിഞ്ഞുവെങ്കില്‍ എന്ന് അവര്‍ ആശിച്ചിടത്ത് കാര്യങ്ങള്‍ എത്തി എന്നത് പിന്നീട് സംഭവിച്ചത്.)
അവിടെ ഒന്നിന് പിന്‍പ് ഒന്നായി കാഴ്ചകളുടെ പ്രവാഹമായിരുന്നു.

ഭഗവാന്‍ സ്വാമി നാരായണന്റെ ജീവിതത്തിലെ ഓരോരോ സംഭവങ്ങള്‍ നേര്‍കാഴ്ചകള്‍ പോലെ നമ്മുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് അവിടുത്തെ ഒരു സവിശേഷതയാണ്.

ഒരു വലിയ സ്ക്രീനില്‍ സ്വാമി നാരായണന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു ലഘുചിത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്.
Hall 2 - Sat-Chit-Anand

പതിനൊന്നു വയസ്സുള്ള നീലകണ്ട്‌ എന്ന കുട്ടി യോഗ ദണ്ടും കമണ്ടലുവുമായി വീടുവിട്ട് ഇറങ്ങുന്നതുമുതല്‍ കാല്‍ നടയായി നമ്മളും ഭാരത പര്യടനത്തിന് ഒപ്പം പോകുന്നു.നീല കണ്ടന്റെ വളര്‍ച്ചയുടെ പടവുകള്‍ നമ്മളും കാണുന്നു.ഗുജറാത്തില്‍ നിന്നും പുറപ്പെട്ട് കാല്‍നടയായി എല്ലാ സംസ്ഥാനത്തിലൂടെയുംകാടും പുഴയും മരുഭൂമിയും വന്മലയും പര്‍വതശിഖരങ്ങളും ഹിമാലയ സാനുക്കളും കടന്നുള്ള യാത്ര.
നീലകണ്ടനില്‍ നിന്നും സ്വാമി നാരായണനിലെയ്ക്കുള്ള വളര്‍ച്ച....വന്യമൃഗങ്ങള്‍ ആ കുഞ്ഞു നീലകണ്ടന്റെ അരികില്‍ മാന്‍ പേടയെപ്പോലെ ചേര്‍ന്ന് നില്‍ക്കുന്നതും ക്രൂര രാക്ഷസര്‍ ആ യുവ തേജസ്വിയുടെ മുന്നില്‍ അടിയറവു പറഞ്ഞ് നന്മയുടെ പാത സ്വീകരിക്കുന്നതുമെല്ലാം നമുക്ക് അനുഭവവേദ്യ മാകുന്നു...
സംസ്കൃതി വിഹാര്‍ എന്ന് പേരുള്ള ബോട്ട് യാത്രയില്‍ ഇന്ത്യയുടെ ചരിത്ര കാലം നമ്മുടെ മുന്നില്‍ തെളിഞ്ഞു കാണുന്നു.
മനുഷ്യകുലത്തിന്റെ വിവിധ മേഖലകളുടെ നൂറ്റാണ്ടുകളിലൂടെയുള്ള വളര്‍ച്ചയാണ് ഈ ഒരു യാത്രയില്‍ നിന്നും നമ്മള്‍ മനസ്സിലാക്കുന്നത്.

Garden








ധാരാളം പുല്‍ത്തകിടികളും മരങ്ങളും പൂച്ചെടികളും കൊണ്ട് നിറഞ്ഞ നല്ലൊരു ഉദ്യാനം ഉണ്ട്.
ഭാരത ഉപവന്‍ എന്നാണ് അതിന്റെ പേര് .ചെമ്പില്‍ നിര്‍മ്മിച്ച ധാരാളം പ്രതിമകള്‍ അവിടെ കാണാം.ഇന്ത്യാചരിത്രത്തിലെപ്രധാന വ്യക്തികളും വീര പുരുഷന്മാരും ഇതിഹാസ വനിതകളും എല്ലാം അവിടെ ജീവനുള്ളത് പോലെ കാണപ്പെടുന്നു.



Research Center
ഒരു റിസേര്‍ച് സെന്ററും ധാരാളം പുസ്തകങ്ങള്‍ അടങ്ങിയ വലിയൊരു ലൈബ്രറിയും അക്ഷര്ധാമിന്റെ മുതല്‍ ക്കൂട്ടാണ്.




ഓ ...ഒരു കാര്യം മറന്നു.
ഡല്‍ഹി ബ്ലോഗര്‍ ആരാണെന്ന് പറഞ്ഞില്ലല്ലേ .മുകിലാണ് കേട്ടോ .ആദ്യം പറഞ്ഞവര്‍ക്കും പിന്നെ പറഞ്ഞവര്‍ക്കുമെല്ലാം പ്രത്യേകനന്ദി...
എന്ത് ? വിശ്വാസമാകുന്നില്ലേ ...തെളിവ് തരാം. അല്പം കാത്തിരിക്കു.

(ചിത്രങ്ങള്‍ ക്ക് ഗൂഗിളിനോടും വിക്കിയോടും കടപ്പാട്.)

Wednesday, June 22, 2011

ചലോ ഡല്‍ഹി







പന്ത്രണ്ട്
ആത്മാക്കള്‍ക്ക് ചുറ്റിനടക്കാന്‍ വിശാലമായ ഭൂപ്രദേശം ആണുള്ളത് .പുല്‍മേടുകളും മരങ്ങളും തടാകങ്ങളും നിറഞ്ഞ പ്രദേശം .അവരുടെ സ്മാരകങ്ങള്‍ക്ക് പേരുകളുമുണ്ട്
നമ്മുടെ മഹാത്മജിയുടെ അന്ത്യവിശ്രമകേന്ദ്രമാണ് രാജ് ഘട്ട് ,
ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെത് വിജയഘട്ട് ,ഇന്ദിര ഗാന്ധിയുടെ ശക്തി സ്ഥല്‍ ,രാജീവ് ഗാന്ധിയുടെ വീര്‍ ഭൂമി, ജവഹര്‍ലാല്‍ നെഹ്രുവിന്റെ ശാന്തിവന്‍,
ജഗജീവന്‍ റാമിന്റെ സമതാ സ്ഥല്‍
ചൌധരി ചരണ്‍ സിംഗിന്റെ കിസാന്‍ ഘട്ട്,
ഗ്യാനി സെയില്‍ സിംഗിന്റെ ഏകത സ്ഥല്‍ എന്നിങ്ങനെ...ഓരോപേരിനും അവരവരുടെ പ്രവര്‍ത്തന മണ്ഡലങ്ങളും ജീവിത രീതികളുമായി നല്ല ബന്ധമുണ്ട്.

1965 ലെ ഇന്‍ഡോ പാക് യുദ്ധത്തില്‍ ഇന്ത്യയുടെ വിജയത്തിന്റെ ഓര്‍മ്മയ്ക്കായാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ സ്മൃതി മണ്ഡപത്തിനു വിജയഘട്ട് എന്ന പേര് നല്‍കിയത്.

അതിനടുത്താണ് ശങ്കര്‍ ദയാല്‍ ശര്‍മ്മയുടെ ദേഹവും സംസ്കരിച്ചിട്ടുള്ളത് .

കര്‍ഷക പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവായിരുന്ന ചൌധരി ചരണ്‍ സിംഗിന്റെ അന്ത്യവിശ്രമ കേന്ദ്രത്തിനു കിസാന്‍ ഘട്ട് എന്ന പേര് ഏറ്റവും അനുയോജ്യം തന്നെ .അദ്ദേഹത്തിന് കൂട്ടായി കര്‍ഷകരുടെ മറ്റൊരു നേതാവായിരുന്ന ചൌധരി ദേവിലാലും അടുത്തുണ്ട്.
ശാന്തിവനത്തിലെ വിശാലമായ സ്ഥലം മനോഹരമായ ലോണ്‍ കളാല്‍ സമ്പന്നമാണ്.

ഇന്ദിരാഗാന്ധിയുടെ ശക്തിസ്ഥലില്‍ ഗ്രേയും ചുവപ്പും കലര്‍ന്ന ഒരു വലിയ ഒറ്റക്കല്ല് സ്ഥാപിച്ചിട്ടുണ്ട്.
https://869789182725854870-a-shaktisthal-com-s-sites.googlegroups.com/a/shaktisthal.com/www/Home/IMG_0332.JPG?attachauth=ANoY7crA3ydaYB4ehA5LK3dFShBvQ6ioeSIBIeeL-byT8bD5P5-LaybbxNMNMJtlXWvHC96cnXLB0L_lFbL98ClJwp92Gmm3y_ncrkDSMyxdnkKSB4kKjRswcs_-MGZ2GDWtMVMI7CmPg5DoA0JxFd02PlNZfaHTcB3NigmHctd79ODLGE7HKdfsiB6sZ01CAsRGdTxyIJrA&attredirects=0


ചുറ്റുമുള്ള പുല്‍ പ്രദേശങ്ങളില്‍ പലയിടത്തും കല്ലുകളും പ്രതിമകളും കാണാം.താമരപ്പൂവ് വിടര്‍ന്നു നില്‍ക്കുന്ന ചെറിയ തടാകങ്ങളും അവിടുണ്ട്.

അവിടെനിന്നും ചെന്നെത്തുന്നത് വീര്‍ഭൂമി യിലേയ്ക്കു ആണ് .നടുക്ക് ഒരു വലിയ താമരപ്പൂവും ചുറ്റും അദ്ദേഹം ജീവിച്ചിരുന്ന വര്‍ഷങ്ങളെ സൂചിപ്പിക്കുന്ന 46 ചെറിയ താമരപ്പൂവുകളും മനോഹരമായി കല്ലില്‍ തീര്‍ത്തു വച്ചിട്ടുണ്ട്.





അടുത്തുതന്നെ ഒരു ചുമരില്‍ രാജീവ്‌ ഗാന്ധിയുടെ യും ചെറിയകുട്ടികളുടെയും കല്ലില്‍ കൊത്തിവച്ച ചിത്രങ്ങള്‍ കാണാം.
UPA Chairperson Sonia Gandhi paying tribute to former Prime Minister Rajiv Gandhi on his 20th death anniversary at Veer Bhumi in New Delhi on Saturday.   Photo: Sujan Singh



പുല്‍ മേടുകള്‍ നടന്നു കയറി ചെന്നെത്തുന്നത് മഹാത്മജിയുടെ അരികിലേയ്ക്ക് ആണ് .


രാജ്ഘട്ട് .രാഷ്ട്രപിതാവിന്റെ സമാധി സ്ഥലം ...യമുനാ നദീതീരത്തുനിന്നും ഏറെ അകലെയല്ല ഇത്.ആയിരത്തി തൊള്ളായിരത്തി നാല്‍പ്പത്തെട്ടു ജനുവരി മുപ്പതിന് ആണ് ഗോഡ്സെ ഗാന്ധിജിയെ വെടിവച്ചു കൊന്നത്.മുപ്പത്തി ഒന്നിന് സംസ്കാരം നടന്നു.ചതുരാകൃതിയിലുള്ള കറുത്ത കല്ലിനാല്‍ ഈ സ്മാരക മണ്ഡപം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. അവിടെ ഒരു കെടാവിളക്ക് നിത്യം പ്രകാശം പകര്‍ന്നുകൊണ്ട് കത്തുന്നുണ്ട്.





എല്ലാ വെള്ളിയാഴ്ചകളിലും ഇവിടെ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും.
ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനും രക്തസാക്ഷി ദിനമായ ജനുവരി മുപ്പതിനും അനുസ്മരണങ്ങള്‍ നടക്കുന്നു.
ഈ മണ്ഡപത്തിനു ചുറ്റിലും സാധാരണ മതിലുകള്‍ ആണുള്ളത് വിശാലമായ പുല്‍ പ്പരപ്പും പലതരം മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും ശാന്തതയും ശീതളിമയും പകരുന്നു.

മറ്റു സ്മാരകങ്ങള്‍ ഒരു തരം കൌതുകവും ആകാംക്ഷയുമാണ് മനസ്സില്‍ തോന്നിച്ചിരുന്നത്.എന്നാല്‍ അതിനേക്കാള്‍ ഉപരിയായ ഒരു ചേതോവികാരം ആത്മാവിനെ പ്പോലും കുളിരണിയിച്ച അനുഭൂതി യാണ് ഗാന്ധി സമാധി മണ്ഡപം തന്നത്...അത് പറഞ്ഞറിയിക്കാന്‍ ആവുന്നില്ല.

ഓ....കുറച്ച് ദൂരമൊന്നുമല്ല നടന്നത്...സൂര്യന്‍ പോലും തളര്‍ന്നു....ദേ പടിഞ്ഞാറോട്ട് മറയാന്‍ പോകുന്നു...ഞങ്ങള്‍ നേരെ ഹോട്ടലിലേയ്ക്ക്...........
കുളിച്ചു ഫ്രഷ്‌ ആയി പലരും ചന്തയ്ക്കുപോയി....ഞങ്ങള്‍ മാത്രം പോയില്ല.
കാരണം ഒരു പ്രശസ്ത ബ്ലോഗര്‍ ഞങ്ങളെ തേടി വരുന്നു....ഇങ്ങു തെക്ക് നിന്നും അങ്ങു വടക്കെത്തി , ഒരു പാട് പരിചയമുണ്ടെങ്കിലും ആദ്യമായി നേരില്‍ കാണാന്‍ പെരുത്ത ആകാംക്ഷയോടെ ഞങ്ങള്‍ കാത്തിരിക്കുന്ന ആള്‍ ആരാണെന്ന് പറയാമോ?
എന്താ ക്ലു വേണമെന്നോ...ആകാമല്ലോ.
മഴക്കാലമല്ലേ. കാര്മേഘവുമായി ബന്ധമുള്ള പേരാ..


Thursday, June 16, 2011

ചലോ ഡല്‍ഹി

പതിനൊന്ന്‌

പിന്നീടുള്ള യാത്ര ജവഹര്‍ ലാല്‍ നെഹ്രുവിന്റെ ഔദ്യോഗിക വസതിയായിരുന്ന തീന്‍ മൂര്‍ത്തി ഭവനിലേയ്ക്ക് . രാഷ്‌ട്രപതി ഭവന് അടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.കവാടത്തിനു പുറത്ത്‌ മൂന്ന് പ്രതിമകള്‍ നില്‍ക്കുന്നതുകൊണ്ടാണ് ഇതിനു തീന്‍ മൂര്‍ത്തി ഭവന്‍ എന്ന് പേര് വന്നത്.

നെഹ്രുവിന്റെ മരണശേഷം ഇത് സ്മാരകമായി നിലനിര്‍ത്തി.

ഇതിനുള്ളില്‍ ലൈബ്രറി, മ്യുസിയം ,



മഹാന്മാരുടെ മെഴുകു പ്രതിമകള്‍ നിരന്നിരിക്കുന്ന സമ്മേളന ഹാള്‍



(അവിടെ നെഹ്രുപ്രതിമ പ്രസംഗിക്കുന്നത് കാണുകയും കേള്‍ക്കുകയും ചെയ്യാം )


ഓരോ രാജ്യത്തു നിന്നും പ്രമുഖ വ്യക്തികളില്‍ നിന്നും ലഭിച്ച പാരിതോഷികങ്ങള്‍


മറ്റു പ്രദര്‍ശനവസ്തുക്കള്‍






വാര്‍ത്താ ശേഖരങ്ങള്‍ ചിത്ര ശേഖരങ്ങള്‍ ഒക്കെ കാണാം ....




ഇന്ത്യന്‍ സ്വാതന്ത്യ സമരത്തില്‍ പങ്കെടുത്ത മഹാന്കാരുടെയും


അതിപ്രശസ്തരായ വ്യക്തികളുടെയും പൂര്‍ണ്ണ കായപ്രതിമകളുടെ നിരതന്നെ വിശാലമായ പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുണ്ട്.

കവാടത്തിനു അരികിലാണ് നെഹ്‌റു പ്ലാനട്ടേറിയം .അവിടെ കയറി ഞങ്ങള്‍ പ്രദര്‍ശനം കണ്ടു ....അശ്വതി മുതല്‍ രേവതി വരെയുള്ള ഇരുപത്തിയേഴു നക്ഷത്രങ്ങളുടെ വിശദമായ വിവരണമാണ് അന്നുണ്ടായിരുന്നത്.

ഷോയ്ക്കിടയില്‍ ചിലയിടങ്ങളില്‍ നിന്നും കൂര്‍ക്കം വലി കേട്ടത് പിന്നീട് പറഞ്ഞു ചിരിക്കാനുള്ള വകയായി.




നട്ടുച്ചയുടെ
ചൂടില്‍ തിളച്ചാണ് ഇന്ത്യഗേറ്റില്‍ എത്തിയത്.സൈനികരുടെ സ്മാരകത്തില്‍ തെളിഞ്ഞു കത്തുന്ന അമര്‍ ജ്യോതിയുടെ മുന്നില്‍ ശിരസ്സ്‌ നമിച്ചു.
സ്വാതന്ത്ര്യ ദിനത്തിലും റിപബ്ലിക് ദിനത്തിലും പ രേ ഡു നടക്കുന്ന രാജപാതയിലൂടെ അല്പദൂരം നടന്നു.








ദൂരെ
പാര്‍ ലമെന്റ് മന്ദിരം തലയുയര്ത്തി നില്‍ക്കുന്നു



രാഷ്‌ട്രപതി ഭവന്‍

കഴിഞ്ഞതവണ വന്നപ്പോള്‍ നിയമസഭാ സമ്മേളനം നടക്കുന്ന സമയമായിരുന്നു.
അതുകൊണ്ട് ഒരുപാട് നൂലാമാലകള്‍ തരണം ചെയ്ത് രാജ്യ സഭയിലും ലോകസഭയിലും കടന്നു നിയമസഭ നടപടികള്‍ വീക്ഷിക്കാന്‍ കഴിഞ്ഞു .
രണ്ടോ മൂന്നോസ്ഥലങ്ങളില്‍ അടിമുടി പരിശോധന ...കയ്യില്‍ ഒരു സാധനവും കൊണ്ടു പോകാന്‍ അനുവാദമില്ല.
ഏറ്റവും ദുസ്സഹമായി തോന്നിയത് താഴെ നടക്കുന്ന പ്രസംഗങ്ങളും ചര്‍ച്ചകളും കേട്ട് ഗാലറിയില്‍ ശ്വാസം പോലും നിയന്ത്രിച്ചിരുന്ന നിമിഷങ്ങളാണ്.
ഇപ്രാവശ്യം പാര്‍ ല മെന്റ് സന്ദര്‍ശനത്തിനുള്ള അനുമതി കിട്ടിയിരുന്നില്ല.
അതുകൊണ്ട് രാജവീഥിയിലൂടെ രണ്ട്‌ മൂന്ന് പ്രാവശ്യം വാഹനത്തില്‍ കറങ്ങി ദൂരകാഴ്ച കൊണ്ട് തൃപ്തിപ്പെട്ടു.
യാത്ര തുടര്‍ന്നെത്തിയത് ചെങ്കോട്ടയിലാണ്.


Lal Qilla Agra

ചെങ്കോട്ട

ഷാജഹാന്‍ ചക്രവര്‍ത്തി പണികഴിപ്പിച്ച കോട്ട ആണിത്.കോടിക്കണക്കിനു പണം അന്ന് ഇതിനുവേണ്ടി ചെലവിട്ടു.ചുവന്ന മണല്‍ ക്കല്ലാണ് ഇതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്.
ഏകദേശം രണ്ടര ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി ഇതിനുണ്ട്.


http://upload.wikimedia.org/wikipedia/commons/e/e5/Red_Fort_courtyard_buildings.jpg



പ്രധാനപ്പെട്ട രണ്ട്‌ ഗേറ്റുകള്‍ ഉണ്ട്.ഇതില്‍ ലഹോറി ഗേറ്റിലൂടെയാണ് ഉള്ളില്‍ പ്രവേശിക്കുന്നത്.ആവഴി കൊട്ടാരങ്ങള്‍ക്കു മുന്പിലെത്തുന്നു. നദിയോട് ചേര്‍ന്നാണ് കൊട്ടാരങ്ങള്‍ ഉള്ളത്.ആറ് രാജകൊട്ടാരങ്ങളില്‍ പ്രധാനം മുംതാസ് മഹല്‍ ആണ്. അതിനു മുന്നിലൂടെ ഒഴുകുന്ന അരുവി പറുദീസയുടെ പ്രവാഹം എന്നറിയപ്പെടുന്നു.
മുഗള്‍ ഭരണകാലത്തെ വാസ്തു കലാചാതുരി ഇതിലെ എല്ലാ മന്ദിരങ്ങളിലും ദര്‍ശിക്കാന്‍ കഴിയും.

Red Fort - Delhi]



Red Fort - Delhi



പൊതു ജനങ്ങള്‍ക്ക്‌ ആയുള്ള ദിവാന്‍ ഐ ആം ,വിഐപികള്‍ ക്ക് ആയുള്ള ദിവാന്‍ ഐ ഖാസ് ,ഔറംഗ സേബിന്റെ സ്വകാര്യ പ്രാര്‍ത്ഥനാലയം മോത്തി മസ്ജിത് ഡ്രം ഹൌസ് തുടങ്ങിയവയെല്ലാം അതിനുള്ളില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.

Red Fort - Delhi



സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്നത് ചെങ്കോട്ടയിലാണ്.










ഓ ....സമയം കുറെയായി ....ഉച്ചഭക്ഷണം കിട്ടിയില്ല അതാണ് ഒരു ക്ഷീണം....ഭക്ഷണം തയ്യാറാക്കി കാത്തിരിക്കുന്നുണ്ട്.
ഇനി അത് കഴിഞ്ഞാകാം യാത്ര.
(തുടരും)